മഴക്കാലം ആരംഭിച്ച് ഒരു മാസം പിന്നിടുമ്പോൾ എറണാകുളം ജില്ലയിൽ ഡെങ്കിപ്പനിയും മഞ്ഞപ്പിത്തവും പടർന്നു പിടിക്കുന്നു. പനിയോ പനിയുടെ ലക്ഷണങ്ങളോ ആയി ജൂൺ 20 മുതൽ 26 വരെയുള്ള ഒരാഴ്ചയ്ക്കിടെ 5000ത്തിലേറെ പേരാണ് വിവിധ ആശുപത്രികളിൽ ചികിത്സ തേടി എത്തിയത്. വൈറൽ പനിയോടൊപ്പം ഡെങ്കിപ്പനിയും മഞ്ഞപ്പിത്തവും പടർന്നു പിടിക്കുന്നുണ്ട്.
200 ലേറെ പേർക്ക് വൈറൽ പനിയാണെന്ന് സ്ഥിരീകരിച്ചപ്പോൾ 239 പേർക്കാണ് ഒരാഴ്ചയ്ക്കുള്ളിൽ ഡെങ്കിപ്പനി സ്ഥിരീകരിച്ചത്. ഒരാൾ ഡെങ്കിപ്പനി ബാധിച്ച് മരണപ്പെടുകയും 219 പേർ ഡെങ്കി ലക്ഷണങ്ങളോടെ ചികിത്സ തേടുകയും ചെയ്തു. 73 പേർക്കാണ് കഴിഞ്ഞ ബുധനാഴ്ച മാത്രം ഡെങ്കിപ്പനി ബാധിച്ചത്. മെയ് മാസത്തിൽ 253 പേർ ഡെങ്കിപ്പനി ലക്ഷണം കാണിക്കുകയും ഇതിൽ 215 പേർക്ക് ഡെങ്കിപ്പനി സ്ഥിരീകരിക്കുകയും ചെയ്തു.
ഏപ്രിൽ മാസത്തിൽ ഇത് 262 പേർ ഡെങ്കിപ്പനി ലക്ഷണത്തിന് ചികിത്സ തേടിയപ്പോൾ 83 പേർക്ക് മാത്രമാണ് ഡെങ്കിപ്പനി സ്ഥിരീകരിച്ചിരുന്നത്. മഴക്കാലം ആരംഭിച്ചതോടെയാണ് ഡെങ്കിപ്പനി ബാധിതരുടെ എണ്ണത്തിൽ കുത്തനെ വർദ്ധനവ് ഉണ്ടായിരിക്കുന്നത്. മഞ്ഞപ്പിത്ത ബാധിക്കുന്നവരുടെ എണ്ണത്തിൽ എറണാകുളം ജില്ലയിൽ കുറവ് ഉണ്ടായിട്ടുണ്ട് എന്നത് ആശ്വാസകരമായ കാര്യമാണെങ്കിലും ഒരാഴ്ചയ്ക്കുള്ളിൽ 37 പേർക്കാണ് രോഗബാധ സ്ഥിരീകരിച്ചത്. ഇതുകൂടാതെ അതീവ ഗുരുതരമായ ഹെപ്പറ്റൈറ്റിസ് ഡി രോഗബാധയും മൂവാറ്റുപുഴ മേഖലയിൽ റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക