തിരുവനന്തപുരം : തിരുവനന്തപുരത്ത് നിന്നും മുംബൈയിലേക്ക് എത്തിയ വിസ്താര വിമാനത്തിൽ ബോംബ് ഭീഷണി. ശുചിമുറിയിലാണ് വിമാനത്തിൽ ബോംബ് വച്ചിട്ടുണ്ടെന്ന ഭീഷണി സന്ദേശം ആരോ എഴുതിവെച്ചത്. ഇത് ശ്രദ്ധയിൽപ്പെട്ട ക്യാബിൻ ക്രൂ ഉടൻ വിവരം സുരക്ഷ ഏജൻസികൾക്ക് കൈമാറി.
മുംബൈയിൽ ലാൻഡ് ചെയ്തതിന് പിന്നാലെ സുരക്ഷിത മേഖലയിലേക്ക് മാറ്റിയ വിമാനത്തിൽ നിന്ന് ഉടനെ യാത്രക്കാരെ ഒഴിപ്പിച്ചു. യാത്രക്കാരുടെ ബാഗുകളും മറ്റും പരിശോധിച്ചെങ്കിലും സംശയകരമായ ഒന്നും കണ്ടെത്താനായില്ല.
കഴിഞ്ഞമാസം ഡല്‍ഹിയില്‍ നിന്ന് ശ്രീനഗറിലേക്ക് പുറപ്പെട്ട വിസ്താര വിമാനത്തിന് ബോംബ് ഭീഷണി ഉണ്ടെന്ന് സ്ഥിരീകരിച്ചിരുന്നു. 177 യാത്രക്കാരുമായി പോയ വിസ്താര എയര്‍ലൈന്‍സിന്റെ UK-611 വിമാനം ശ്രീനഗര്‍ വിമാനത്താവളത്തില്‍ സുരക്ഷിതമായി ലാന്‍ഡ് ചെയ്തു. വെള്ളിയാഴ്ച പുലര്‍ച്ചെ 12:10-നാണ് വിമാനം ശ്രീനഗറിലിറങ്ങിയത്. ലാന്‍ഡ് ചെയ്ത ഉടന്‍ സുരക്ഷാ പ്രോട്ടോക്കോള്‍ പ്രകാരം വിമാനം ഒറ്റപ്പെട്ട സ്ഥലത്തേക്ക് മാറ്റി നിര്‍ത്തിയശേഷമാണ് തുടര്‍നടപടികള്‍ സ്വീകരിച്ചത്.
ഡല്‍ഹിയില്‍ നിന്ന് ശ്രീനഗറിലേക്ക് പുറപ്പെട്ട UK-611 വിമാനത്തിന് സുരക്ഷാഭീഷണി ഉണ്ടായതായി അവര്‍ പ്രസ്താവനയില്‍ അറിയിച്ചു. ശ്രീനഗര്‍ അന്താരാഷ്ട്ര വിമാത്താവളത്തില്‍ സുരക്ഷിതമായി ലാന്‍ഡ് ചെയ്ത വിമാനം ഐസൊലേഷന്‍ ബേയിലേക്ക് മാറ്റിയെന്നും തുടര്‍ന്ന് എല്ലാ യാത്രക്കാരേയും വിമാനത്തില്‍ നിന്ന് ഇറക്കിയെന്നും വിസ്താര അറിയിച്ചു. എല്ലാ സുരക്ഷാ പരിശോധനകളും നടത്തിയ ശേഷം വിമാനത്തിന് സര്‍വീസ് തുടരാനുള്ള അനുമതി ലഭിച്ചുവെന്നും വിസ്താര കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക