അമരാവതി: ആന്ധ്രാപ്രദേശ് ഉപമുഖ്യമന്ത്രിയും നടനുമായ പവൻ കല്ല്യാൺ 11 ദിവസത്തെ ഉപവാസം ആരംഭിച്ചതായി റിപ്പോർട്ട്. സംസ്ഥാനത്തെ ജനങ്ങളുടെ ക്ഷേമത്തിനും ഐശ്വര്യത്തിനും സന്തോഷത്തിനും വേണ്ടി പവൻ കല്യാൺ ബുധനാഴ്ച മുതൽ പതിനൊന്ന് ദിവസം നീണ്ടു നിൽക്കുന്ന ഉപവാസം (വരാഹി അമ്മവാരി ദീക്ഷ) ആരംഭിച്ചിരിക്കുകയാണ്. ഉപവാസം ആരംഭിച്ചതിന് പിന്നാലെ വൃതം ഇരിക്കുന്ന കാഷായ വസ്ത്രത്തിലുള്ള പവൻ കല്യാണിന്റെ ചിത്രങ്ങളും സോഷ്യൽ മീഡിയയിൽ വൈറലാണ്.
ഉപവാസ സമയത്ത് വരാഹി അമ്മവാരിയെ ആരാധിക്കും. വരാഹി ദീക്ഷയുടെ നിയമങ്ങൾ അനുഷ്ഠിക്കാൻ പ്രയാസമാണ്. പവൻ കല്യാൺ 11 ദിവസം നിരാഹാരം അനുഷ്ഠിക്കേണ്ടിവരും. കഴിഞ്ഞ വർഷവും പവൻ കല്യാൺ ഉപവാസം നടത്തിയിരുന്നു. ആന്ധ്രയിലെ ജനങ്ങളുടെ പ്രശ്നങ്ങൾ മുൻനിർത്തി ‘വരാഹി വിജയ യാത്ര’ എന്ന പേരിൽ സംസ്ഥാനത്ത് യാത്ര നടത്തുകയും അന്ന് പവൻ കല്യാൺ ഉപവാസമനുഷ്ഠിച്ചിരുന്നു. മതവിശ്വാസമനുസരിച്ച് ഹിന്ദു മതത്തിലെ ഏഴ് മാതൃദേവതകളുടെ ഒരു കൂട്ടമായ മാത്രികകളിൽ ഒന്നാണ് വരാഹി ദേവി.
വിശ്വാസപ്രകാരം ഉപവാസമനുഷ്ഠിക്കുന്നവർ ദിനേനയുള്ള ഭക്ഷണം ഉപേക്ഷിച്ച് ചുരുങ്ങിയ അളവിലുള്ള സാത്വിക് ഭക്ഷണം മാത്രമാണ് കഴിക്കുക. നിലത്ത് കിടന്നുറങ്ങുകയും ചെരിപ്പിടാതെ നടക്കുകയും ചെയ്യുന്നതാണ് പതിവ്. ഉപവാസ കാലയളവിൽ രാവിലെയും വൈകുന്നേരവും പൂജ ചെയ്യണം. മാംസാഹാരങ്ങളോ ലഹരി ഉപയോഗമോ മറ്റോ പാടില്ല. ഉപവാസമനുഷ്ഠിക്കുന്നതിലൂടെ എല്ലാ വിജയങ്ങളും കൈവരിക്കാൻ സാധിക്കുമെന്നാണ് വിശ്വാസം.
2024-ലെ പൊതു തിരഞ്ഞെടുപ്പിൽ പവൻ കല്യാണിന്റെ യാത്ര വിജയത്തിൽ നിർണായക പങ്കുവഹിച്ചെന്നാണ് വിലയിരുത്തൽ. ചന്ദ്രബാബു നായിഡുവിന്റെ ടി.ഡി.പി- ബി.ജെ.പി. സഖ്യത്തില്‍ 21 സീറ്റില്‍ നിയമസഭയിലേക്ക് മത്സരിച്ച ജനസേന മുഴുവന്‍ സീറ്റും വിജയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക