നീറ്റ്- യുജി ചോദ്യപേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട് ജാർഖണ്ഡിൽ മാധ്യമപ്രവർത്തകനെ സിബിഐ സംഘം അറസ്റ്റ് ചെയ്തു. ജാർഖണ്ഡിലെ ഹസാരി ബാഗിൽ ഒരു ഹിന്ദി പത്രത്തിൽ ജോലി ചെയ്യുന്ന വ്യക്തിയെയാണ് സിബിഐ സംഘം ഇപ്പോൾ അറസ്റ്റ് ചെയ്തിരിക്കുന്നത്. കഴിഞ്ഞദിവസം ചോദ്യപേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട് ഒയാസിസ് സ്കൂൾ പ്രിൻസിപ്പലിനെയും വൈസ് പ്രിൻസിപ്പലിനെയും സിബിഐ സംഘം അറസ്റ്റ്ചെയ്തിരുന്നു.
ഇവരെ സഹായിച്ച കുറ്റത്തിനാണ് ഹിന്ദി പത്രത്തിൽ ജോലിചെയ്യുന്ന ജമാലുദ്ദീൻ എന്നയാളെ സിബിഐ സംഘം ഇപ്പോൾ അറസ്റ്റ് ചെയ്തിരിക്കുന്നത്. ചോദ്യപേപ്പർ ചോർച്ചയിൽ നിർണായക പങ്കുണ്ടെന്ന നിഗമനത്തിന്റെ അടിസ്ഥാനത്തിലാണ് ഒയാസിസ് സ്കൂൾ പ്രിൻസിപ്പലായ എഹ്സാനുൽ ഹഖ്, വൈസ് പ്രിൻസിപ്പൽ ആയ ഇമ്തിയാസ് ആലം എന്നിവരെ സിബിഐ സംഘം അറസ്റ്റ് ചെയ്തിരിക്കുന്നത്.
മെയ് 5ന് നാഷണൽ ടെസ്റ്റിംഗ് ഏജൻസി നടത്തിയ നീറ്റ് പരീക്ഷയുടെ ഹസാരിബാഗ് ജില്ലാ കോർഡിനേറ്റർ ആയിരുന്നു ഒയാസിസ് സ്കൂൾ പ്രിൻസിപ്പൽ ആയ എഹ്സാനുൽ ഹഖ്. ഒയാസിസ് സ്കൂൾ സെന്റർ കോർഡിനേറ്റർ ആയും നാഷണൽ ടെസ്റ്റിംഗ് ഏജൻസിയുടെ നിരീക്ഷകനായും ആലമിനെ നിയമിക്കുകയും ചെയ്തിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഇവരെ സിബിഐ സംഘം അറസ്റ്റ് ചെയ്തത്.
സിബിഐ സംഘം നൽകുന്ന വിവരമനുസരിച്ച് ഹസാരിബാഗ് ജില്ലയിൽ നിന്നുള്ള അഞ്ചുപേരെ കൂടി ചോദ്യം ചെയ്യുന്നുണ്ട്. ജൂൺ 23ന് നീറ്റ് പരീക്ഷാ ക്രമക്കേടുമായി ബന്ധപ്പെട്ട് കേസ് രജിസ്റ്റർ ചെയ്ത സിബിഐ സംഘം ജൂൺ 27നാണ് കേസുമായി ബന്ധപ്പെട്ട് ആദ്യ അറസ്റ്റ് രേഖപ്പെടുത്തിയത്. സിബിഐ സംഘം ഗോദ്ര, ഖേഡ, അഹമ്മദാബാദ്, ആനന്ദ് എന്നിവിടങ്ങളിലെ ഏഴ് സ്ഥലങ്ങളിൽ പ്രതികൾക്കായി തിരച്ചിൽ നടത്തുകയും ചെയ്യുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക