തിരുവനന്തപുരം: സംസ്ഥാനത്തെ സർവകലാശാലകൾക്ക് കീഴിലുള്ള കോളജുകളിൽ നാല് വർഷ ബിരുദ കോഴ്സുകൾക്ക് ഇന്ന് തുടക്കമാകും. ഉച്ചയ്ക്ക് 12 മണിക്കു തിരുവനന്തപുരം വനിതാ കോളജിൽ മുഖ്യമന്ത്രി പിണറായി വിജയൻ സംസ്ഥാന തല ഉദ്ഘാടനം നിർവഹിക്കും. ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ ബിന്ദു അധ്യക്ഷയാകും.
ഇനി മുതൽ സാധാരണ പോലെ മൂന്നാം വർഷം കോഴ്സ് അവസാനിപ്പിച്ച് വിദ്യാർഥികൾക്ക് ബിരുദം നേടാം. അല്ലെങ്കിൽ നാലാം വർഷവും കോഴ്സ് തുടർന്നു ഓണേഴ്സ് ബിരുദം നേടാം. ഗവേഷണത്തിനു താത്പര്യമുള്ളവർക്ക് ഓണേഴ്സ് വിത്ത് റിസർച്ച് ബിരുദധാരികളാകാം.
ദേശീയ വിദ്യാഭ്യാസ നയത്തിന്റെ ഭാഗമായാണ് മാറ്റം.ഗവേഷണത്തിന് താത്പര്യമുള്ളവർക്ക്, ഓണേഴ്സ് വിത്ത് റിസേർച്ച് ബിരുദധാരികളാകാം. ഇഷ്ടമുള്ള വിഷയങ്ങളുടെ കോമ്പിനേഷൻ തെരഞ്ഞെടുത്ത് സ്വയം കോഴ്സ് രൂപകല്പന ചെയ്യാനാകുന്ന തരത്തിലാണ് കരിക്കുലം.
അതേസമയം വിമർശനവും ശക്തമാണ്. ഒരു വിഷയത്തിലും ആഴത്തിലുള്ള അക്കാദമിക പഠനം സാധ്യമാകില്ലെന്ന കടുത്ത ആശങ്കയാണ് വിദ്യാഭ്യാസ വിദഗ്ധർ ഉന്നയിക്കുന്നത്. വേണ്ടത്ര മുന്നൊരുക്കങ്ങളില്ലാതെയാണ് പരിഷ്കരണമെന്നും വിമർശനമുണ്ട്.
അതേസമയം, സംസ്ഥാനത്ത് നാല് വര്‍ഷ ബിരുദ കോഴ്സുകൾ നടപ്പാക്കുമ്പോൾ അധ്യാപക തസ്തികകൾ അതേപടി നിലനിര്‍ത്തുമെന്ന് സര്‍ക്കാർ ഉറപ്പ് നൽകി. ധനകാര്യ ഉന്നത വിദ്യാഭ്യസ മന്ത്രിമാര്‍ നടത്തിയ ചര്‍ച്ചയിലാണ് തീരുമാനം.
ആദ്യ ബാച്ച് പൂര്‍ത്തിയാക്കും വരെ നിലവിലെ സ്ഥിതി തുടരാനാണ് തീരുമാനം. നിലവിലെ ഗസ്റ്റ് അധ്യാപക തസ്തികകൾ അടക്കം തുടരാം. നാല് വര്‍ഷ ബിരുദ കോഴ്സുകൾ നടപ്പാക്കുമ്പോൾ ജോലി ഭാരം കുറവ് വന്ന് അധ്യാപക തസ്തിക നഷ്ടപ്പെടുന്ന സാഹചര്യം ഉണ്ടാകുമോ എന്ന ആശങ്ക നിലനിൽക്കെയാണ് മന്ത്രി തല ചര്‍ച്ചയും തുടര്‍ തീരുമാനവും.
പ്രതികരിക്കാൻ ഇവിടെ എഴുതുക