ഏറ്റവും വലിയ വിനോദസഞ്ചാര കേന്ദ്രവും ഗള്‍ഫ് രാജ്യവുമായ യു.എ.ഇയിലേക്കുള്ള യാത്രയ്ക്ക് ഇനി ചെലവേറും. പുതുവര്‍ഷത്തില്‍ യു.എ.ഇയിലേക്ക് പോകുന്നവര്‍ക്ക് അഞ്ച് മുതല്‍ ഏഴ് ശതമാനം വരെ മൂല്യവര്‍ദ്ധിത നികുതിയും (വാറ്റ്) എക്സൈസ് തീരുവയും ഈടാക്കുന്നതിനെ തുടര്‍ന്നാണിത്. എണ്ണവിലയിലുള്ള ചാഞ്ചാട്ടവും സാമ്പത്തിക രംഗം ക്ഷയിക്കുന്നതുമാണ് നികുതി ചുമത്താന്‍ കാരണമെന്ന് യു.എ.ഇ സര്‍ക്കാര്‍ വ്യക്തമാക്കി.
ജനുവരി ഒന്ന് മുതൽ ഹോട്ടല്‍ ഭക്ഷണം, സ്ഥലങ്ങള്‍ സന്ദര്‍ശിക്കാനെത്തുന്നതിനായി വാടകയ്ക്ക് എടുക്കുന്ന ടാക്സികള്‍ എന്നിവയ്ക്ക് അഞ്ച് ശതമാനം മൂല്യവര്‍ദ്ധിത നികുതി ഏര്‍പ്പെടുത്തും. ഇതിനു പുറമെ, ആരോഗ്യത്തിനു ഹാനികരമായ പുകയിലയ്ക്കും ഊര്‍ജദായക പാനീയങ്ങള്‍ക്കും 100 ശതമാനം എക്സൈസ് തീരുവയും ഏര്‍പ്പെടുത്തും. കോളകള്‍ക്കും മറ്റും 50 ശതമാനമാണ് തീരുവ. മൂല്യവര്‍ദ്ധിത നികുതി വഴി ആദ്യവര്‍ഷം 1200 കോടി ദിര്‍ഹവും രണ്ടാം വര്‍ഷം 2000 കോടി ദിര്‍ഹവും വരുമാനമായി ലഭിക്കുമെന്നാണ് സര്‍ക്കാരിന്റെ വിലയിരുത്തല്‍. വിവിധ സ്ഥാപനങ്ങളെ മൂല്യവര്‍ദ്ധിത നികുതി സംവിധാനത്തില്‍ രജിസ്റ്റര്‍ ചെയ്യിക്കാനുള്ള നടപടികളും അടുത്ത മാസം ആരംഭിക്കും. ഡിസംബര്‍ മാസം അവസാനിക്കുന്നതോടെ മൂന്നര ലക്ഷം സ്ഥാപനങ്ങള്‍ നികുതി സംവിധാനത്തിനു കീഴിലാവുമെന്നും സര്‍ക്കാര്‍ വൃത്തങ്ങള്‍ ചൂണ്ടിക്കാട്ടി.
അതേസമയം, ദുബായിലെ നികുതി പരിഷ്കരണം ഇന്ത്യാക്കാരെ പരമാവധി ബാധിക്കാതിരിക്കാനുള്ള നടപടികള്‍ സ്വീകരിക്കുമെന്ന് ട്രാവല്‍ ഏജന്‍സികള്‍ വ്യക്തമാക്കി. എന്നാല്‍, വാറ്റ് നികുതി ഏര്‍പ്പെടുത്തുന്നത് സംബന്ധിച്ചുള്ള വിവരങ്ങള്‍ ഇമെയില്‍ വഴി യാത്രക്കാരെ അറിയിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക