സാധാരണക്കാർക്കും പറക്കാം ഇനി വിമാനത്തിൽ. ഹിന്ദുസ്ഥാൻ എയ്റോനോട്ടിക്സ് ലിമിറ്റഡ് (ഹാൽ) നിർമിച്ച ചെറു വിമാനമായ ഡോർണിയർ ഡോ 228 ഇനി സാധാരണക്കാർക്കു വേണ്ടിയും പറക്കും. ഇന്ത്യൻ വ്യോമയാന രംഗത്ത് പുതിയ മാറ്റങ്ങൾക്കു തുടക്കം കുറിച്ചാണ് ഈ നിർണായക തീരുമാനം. ഇതിനായുള്ള അംഗികാരം ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (ഡിജിസിഎ) നല്കി. ഇപ്പോൾ ഇന്ത്യൻ സായുധസേന മാത്രമാണ് 19 പേർക്ക് സഞ്ചരിക്കാവുന്ന ഡോർണിയർ 228 വിമാനങ്ങൾ ഉപയോഗിക്കുന്നത്. രാജ്യത്തെ സാധരണ ജനങ്ങളും പറക്കട്ടെ എന്ന ഉദാൻ പദ്ധതിയുടെ ഭാഗമായായിരിക്കും ഡോർണിയർ സർവീസ് നടത്തുക.
രണ്ട് എൻജിനുള്ള ഈ ചെറുവിമാനം ഹാലിന്റെ കാൺപുർ യൂണിറ്റിലാണ് നിർമിച്ചത്. മേഡ് ഇൻ ഇന്ത്യ പരിവേഷത്തോടെ നിർമിച്ച ഒരു വിമാനം ആദ്യമായാണ് പൊതുഗതാഗതത്തിനായി ഉപയോഗിക്കുന്നത് എന്ന പ്രത്യേകത ഇതിനുണ്ട്. ഹാലിന്റെ കാൺപുർ ഡിവിഷന് ആഭ്യന്തര-ആന്താരാഷ്ട്ര മാർക്കറ്റുകൾക്കിണങ്ങിയ വിമാനങ്ങൾ നിർമിക്കാനും അറ്റകുറ്റപ്പണികൾ നടത്താനും പരിഷ്കരിക്കാനുമുള്ള ശേഷിയുണ്ട്. 2015 ഫെബ്രുവരി വരെ 125 ഡോർണിയർ ഡോ 228 വിമാനങ്ങൾ ഹാൽ നിർമിച്ചു.
ഏറ്റവും പുതിയ റിപ്പോർട്ടുകളനുസരിച്ച് ആഭ്യന്തര സർവീസുകൾക്കായി നേപ്പാളിനും ശ്രീലങ്കയ്ക്കും ഡോർണിയർ 228 വിമാനങ്ങൾ ഹാൽ വിറ്റേക്കും. വലിയ വിമാനങ്ങൾക്ക് സർവീസ് നടത്താൻ കഴിയാത്ത ചെറു വിമാനത്താവളങ്ങളിൽ ഡോർണിയർ 228 വിമാനങ്ങൾ ഉപയോഗിക്കാനാണ് സർക്കാരിന്റെ ലക്ഷ്യം.
പ്രതികരിക്കാൻ ഇവിടെ എഴുതുക