പാര്‍ലമെന്റിന്റെ ബജറ്റ് സമ്മേളനം ഇന്ന് തുടങ്ങും. രാഷ്ട്രപതി രാംനാഥ് കോവിന്ദ് ഇരുസഭകളുടെയും സംയുക്ത സമ്മേളനത്തെ അഭിസംബോധന ചെയ്യും. തുടര്‍ന്ന് രണ്ടുസഭകളിലും സാമ്പത്തികസര്‍വേ അവതരിപ്പിക്കും. ഫെബ്രുവരി ഒന്നിനാണ് പൊതുബജറ്റ്. സമ്മേളനത്തിന്റെ ആദ്യഘട്ടം ഒന്‍പതിന് സമാപിക്കും. രണ്ടാംഘട്ടം മാര്‍ച്ച് അഞ്ചിനുതുടങ്ങി ഏപ്രില്‍ ആറിന് അവസാനിക്കും.
സമ്മേളനത്തിനു മുന്നോടിയായി ഞായറാഴ്ച സര്‍ക്കാരും സ്പീക്കര്‍ സുമിത്രാ മഹാജനും വെവ്വേറെ സര്‍വകക്ഷി യോഗങ്ങള്‍ വിളിച്ചിരുന്നു. മുത്തലാഖ് ബില്‍ സമ്മേളനത്തില്‍ പാസാക്കാന്‍ എല്ലാ ശ്രമവും നടത്തുമെന്ന് യോഗശേഷം മന്ത്രി അനന്ത് കുമാര്‍ പറഞ്ഞു. ബില്‍ പാസാക്കാന്‍ പ്രതിപക്ഷത്തിന്റെ സഹകരണം തേടുമെന്നും നേതാക്കളുമായി സംസാരിക്കുമെന്നും മന്ത്രി അറിയിച്ചു.
ഒ.ബി.സി. കമ്മിഷന് ഭരണഘടനാപദവി നല്‍കുന്നതിനുള്ള ബില്ലും സമ്മേളനത്തില്‍ പാസാക്കാനാണ് സര്‍ക്കാര്‍ ശ്രമം. ബി.ജെ.പി.യെ സംബന്ധിച്ച് രാഷ്ട്രീയപ്രാധാന്യമുള്ളതാണ് രണ്ട് ബില്ലുകളും.
സര്‍ക്കാരിനെതിരേ പാര്‍ലമെന്റില്‍ ആഞ്ഞടിക്കാനുള്ള ഒരുക്കത്തിലാണ് കോണ്‍ഗ്രസുള്‍പ്പെടെയുള്ള പ്രതിപക്ഷം. കാര്‍ഷികമേഖലയിലെ പ്രതിസന്ധി, തൊഴിലവസരങ്ങള്‍ കുറയുന്നത്, വര്‍ഗീയ കലാപങ്ങള്‍ എന്നിവ രാഷ്ട്രപതിയുടെ പ്രസംഗത്തിനുള്ള നന്ദിപ്രമേയചര്‍ച്ചയില്‍ പ്രതിപക്ഷം ഉന്നയിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക