ന്യൂഡല്‍ഹി: ഡ്രൈവിങ് ലൈസന്‍സ് ആധാറുമായി ബന്ധിപ്പിക്കുന്നതിന് കേന്ദ്രം നടപടി തുടങ്ങിയതായി സുപ്രീംകോടതിയെ അറിയിച്ചു. റോഡ് സുരക്ഷ സംബന്ധിച്ച് സുപ്രീംകോടതി നിയോഗിച്ച മുന്‍ ജസ്റ്റിസ് കെ.എസ്. രാധാകൃഷ്ണന് അധ്യക്ഷനായ സമിതിയാണ് ഇക്കാര്യം അറിയിച്ചത്. വ്യാജലൈസന്‍സുകള്‍ തടയുകയാണ് ലക്ഷ്യം. എല്ലാ സംസ്ഥാനങ്ങളിലെയും വിവരം തത്സമയം ലഭിക്കുന്ന സോഫ്റ്റ്വെയറുകൾ വികസിപ്പിച്ചുവരുകയാണെന്നു സമിതി വ്യക്തമാക്കി.
ജസ്റ്റിസുമാരായ മദന്‍ ബി. ലോകൂര്‍, ദീപക് ഗുപ്ത എന്നിവരുടെ ബെഞ്ചിനെയാണ് സമിതി ഇക്കാര്യം അറിയിച്ചത്. ആധാറിന്റെ നിയമസാധുത സംബന്ധിച്ച വിഷയം ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ഭരണഘടനാ ബെഞ്ച് പരിശോധിച്ചുവരുകയാണ്.
വ്യാജ ലൈസന്‍സുകള്‍ ഇല്ലാതാക്കുന്നതിന് ഗതാഗത മന്ത്രാലയത്തിലെ ജോയന്റ് സെക്രട്ടറിയുമായി നവംബര്‍ 28-ന് ചര്‍ച്ച നടത്തിയതായി സമിതി അറിയിച്ചു. ലൈസന്‍സുകള്‍ ആധാറുമായി ബന്ധിപ്പിക്കാനുള്ള” സാര്‍ഥി-4″എന്ന സോഫ്റ്റ്വേര്‍ എന്‍.ഐ.സി. വികസിപ്പിക്കുന്നുണ്ട്. മുഴുവന്‍ സംസ്ഥാനങ്ങളിലെയും ലൈസന്‍സുകളുടെ തത്സമയവിവരം അതില്‍ ലഭ്യമാകും. അത് വഴി വ്യാജ ലൈസൻസുകൾ തടയാൻ കഴിയും.
പ്രതികരിക്കാൻ ഇവിടെ എഴുതുക