സ്വദേശികൾക്കും വിദേശികൾക്കും യുഎഇയിൽ ‘പാർട് ടൈം തൊഴിൽ കരാർ’ പ്രാബല്യത്തിൽ. വിദഗ്ധ തൊഴിലാളികൾക്കു കൂടുതൽ തൊഴിൽ അവസരങ്ങൾ സൃഷ്ടിക്കുന്ന കരാറുകൾ മനുഷ്യ വിഭവശേഷി- സ്വദേശി വൽക്കരണ മന്ത്രാലയം നൽകും. ഇത്തരം കരാറുകളിലൂടെ സ്വദേശികൾക്കും വിദേശികൾക്കും ഒന്നിലധികം സ്ഥാപനങ്ങളിൽ ജോലി ചെയ്യാൻ കഴിയുമെന്നു തൊഴിൽ മന്ത്രി നാസർ ബിൻ താനി അൽ ഹാമിലി പറഞ്ഞു.
വിദേശ തൊഴിലാളികളുടെ എണ്ണം ഗണ്യമായി കുറയ്ക്കാനും സാധിക്കും. തൊഴിലാളികൾക്ക് വ്യവസ്ഥകളോടെ ജോലിചെയ്യാൻ സാധിക്കുന്ന പാർട് ടൈം പെർമിറ്റുകൾക്കു നിലവിലുള്ള തൊഴിൽ ഉടമയുടെ അനുമതി ആവശ്യമില്ല. തൊഴിലുടമയ്ക്കും തൊഴിലാളിക്കും ഒരുപോലെ ഗുണകരമായിരിക്കും പുതിയ സംവിധാനം. രാജ്യത്തിനകത്തുള്ള തൊഴിലാളികളെ പരമാവധി പ്രയോജനപ്പെടുത്തുന്നതിലൂടെ തൊഴിലുടമകൾക്ക് വീസ ചെലവുകൾ കുറയ്ക്കാനാകും. അതോടൊപ്പം തൊഴിലാളികൾക്ക് ഒന്നിലധികം ജോലിയിലൂടെ വരുമാനം വർധിപ്പിക്കാനും സാധിക്കും. എട്ടുമണിക്കൂറാണ് സാധാരണ തൊഴിൽ സമയമെങ്കിൽ പുതിയ സംവിധാനത്തിൽ ഇതിൽ കുറവു വരുത്തണമെന്നു വ്യവസ്ഥയുണ്ട്.
സർവകലാശാലാ ബിരുദമാണ് ഇതിനുള്ള കുറഞ്ഞ യോഗ്യത. എന്നാൽ സെക്കൻഡറി വിദ്യാഭ്യാസം പൂർത്തിയാക്കിയ ശേഷം രണ്ടോ മൂന്നോ വർഷം സാങ്കേതിക കോഴ്സുകൾ പൂർത്തിയാക്കിയവരെയും പരിഗണിക്കും. തൊഴിലാളിയെ രാജ്യത്തു കൊണ്ടുവന്ന സ്പോൺസർ ആയിരിക്കും യഥാർഥ തൊഴിലുടമ. എന്നാൽ പുതിയ തൊഴിൽ പെർമിറ്റ് പഴയ കരാറുമായി ബന്ധിപ്പിക്കാൻ ക്രമീകരണമേർപ്പെടുത്തും. ഇരു തൊഴിലുടമകളെയും പരസ്പരം ബന്ധിപ്പിക്കാൻ ഇതുവഴി സാധിക്കും. തൊഴിലാളിയുടെ അവധി, വീസ റദ്ദാകുമ്പോൾ നൽകേണ്ട സേവനകാല ആനുകൂല്യങ്ങൾ എന്നിവയെല്ലാം ആദ്യത്തെ തൊഴിലുടമയാണ് നൽകേണ്ടത്. മന്ത്രാലയത്തിന്റെ മാർഗ നിർദേശങ്ങൾ അനുസരിച്ചുള്ള തൊഴിൽ സാഹചര്യം ഒരുക്കേണ്ടത് ഇരു തൊഴിലുടമകളുടെയും ബാധ്യതയാണെന്നും വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക