കഴിഞ്ഞ 22 നാണ് മുക്കൂട്ടുതറ കുന്നത്ത് വീട്ടില്‍ ജെയിംസ് ജോസഫിന്റെ മകള്‍ ജെസ്ന മരിയ ജയിംസിനെ കാണാതായത്. ജസ്നയുടെ തിരോധാനത്തില്‍ ഒരു വിവരവും ലഭിക്കാതെ പോലീസ് വലയുകയാണ്. പലരെയും ചോദ്യം ചെയ്തിട്ടും ആര്‍ക്കും ഒരു അറിവുമില്ല. കാഞ്ഞിരപ്പള്ളി സെന്റ് ഡൊമിനിക് കോളേജിലെ രണ്ടാം വര്‍ഷ ബി.കോം വിദ്യാര്‍ഥിനിയാണ് ജസ്ന.
രാവിലെ അമ്മായിയുടെ വീട്ടിലേക്കാണെന്ന് പറഞ്ഞാണ് ജസ്ന വീടുവിട്ടിറങ്ങിയത്. ജസ്നയ്ക്ക് സ്റ്റഡി ലീവായിരുന്നു. അച്ഛന് പണിക്കു പോകുകയും സഹോദരിമാര്‍ കോളേജില്‍ പോകുകയും ചെയ്ത സമയത്താണ് ജസ്ന വീട്ടില്‍ നിന്നിറങ്ങിയത്. അയല്‍ വീട്ടില്‍ പറഞ്ഞാണ് ജസ്ന പോയത്. ഒരു ഓട്ടോറിക്ഷയിലാണ് മുക്കൂട്ടുതറ ടൗണില്‍ എത്തിയത്. അമ്മായിയുടെ വീട്ടിലേക്കു പോകുന്നുവെന്നാണ് ജെസ്ന ഓട്ടോഡ്രൈവറോടും പറഞ്ഞത്.കുട്ടി ഓട്ടോയില്‍ വന്ന് ടൗണില്‍ ഇറങ്ങുന്നത് കണ്ടവരുണ്ട്. പിന്നീടാണ് കാണാതായത്.
കൂട്ടുകാരെയെല്ലാം ചോദ്യം ചെയ്തു. ആര്‍ക്കും ജസ്നയെക്കുറിച്ച് എതിരഭിപ്രായമില്ല. സമീപ ദിവസങ്ങളിലൊന്നും അസ്വസ്ഥതകളോ അസ്വാഭാവികതയോ ജസ്ന പ്രകടിപ്പിച്ചിരുന്നില്ല. പോലീസ് അന്വേഷണം നടത്തുന്നുണ്ടെങ്കിലും ഇതുവരെ ഒരു വിവരവും ലഭിച്ചിട്ടില്ല. പെണ്‍കുട്ടിയെ കാണാതായ അന്നു രാത്രിതന്നെ വീട്ടുകാര്‍ പോലീസില്‍ പരാതിപ്പെട്ടിരുന്നു. മൊബൈല്‍ ഫോണ്‍ പോലും ജസ്ന എടുത്തിരുന്നില്ല. അധികം ആരോടും സംസാരിക്കാത്ത കുട്ടിയാണ് ജസ്ന. അടുത്ത സുഹൃത്തുക്കളൊന്നും ജസ്നയ്ക്കില്ല. സാധാരണ മൊബൈല്‍ ഫോണാണ് ജസ്ന ഉപയോഗിച്ചിരുന്നത്. ഫോണ്‍ വഴി സംശയിക്കുന്ന തരത്തില്‍ ആരുമായും ജസ്ന സംസാരിച്ചിട്ടില്ലെന്ന് പോലീസ് പറയുന്നു.
ജസ്നയ്ക്ക് പുരുഷസുഹൃത്തുക്കളോ പ്രേമബന്ധങ്ങളോ മറ്റു സൗഹൃദങ്ങളോ ഇല്ലെന്നു സഹോദരന് ജെയ്സ് ജോണ്‍ പറഞ്ഞു. അന്നു രാവിലെ എട്ടു മണിയോടെ ജസ്ന വീടിന്റെ വരാന്തയിലിരുന്നു പഠിക്കുന്നത് അയല്‍ക്കാര്‍ കണ്ടിരുന്നു. കഴിഞ്ഞ ജൂലൈയിലാണ് അമ്മ പനി ബാധിച്ച് മരിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക