വ്രതശുദ്ധിയുടെ ദിനരാത്രങ്ങൾക്കൊടുവിൽ വിശ്വാസികൾ ഇന്ന് ഈദ് ആഘോഷിക്കുകയാണ്. ത്യാഗനിർഭരവും തീഷ്ണവുമായ വ്രതാനുഷ്ഠാനത്തിന് പരിസമാപ്തി കുറിച്ച് കൊണ്ട് ചക്രവാള സീമയിൽ ശവ്വാലിന്റെ പൊൻകിരണങ്ങൾ ദൃശ്യമായതോടെ ഓരോ വിശ്വാസിയുടെയും മനസ്സിൽ ആഹ്ലാദം അലതല്ലുകയാണ്. നാവിൽ ദൈവസ്തോത്രങ്ങളും അന്തരീക്ഷത്തിൽ തക്ബീർ ധ്വനികളും മുഴങ്ങുന്നു.
‘ഈദ്’ എന്ന അറബിപ്പദത്തിന് ആവർത്തനം, മടക്കം, പുനരാരംഭം, ആഘോഷം എന്നൊക്കെയാണർത്ഥം. വർഷാവർഷം ആവർത്തിച്ച് വരുന്ന ആഘോഷമായതിനാലാണ് ഇതിന് ഈ നാമം നൽകിയിരിക്കുന്നത്. ദൈവം മാനവരാശിക്ക് സന്മാർഗം കാണിച്ചുതന്നതിന്റെ പേരിൽ അവനോട് തിരിച്ച് നന്ദി പ്രകടിപ്പിക്കാനും അവന്റെ മഹത്വം പ്രകീർത്തിക്കാനുമുള്ള അവസരമാണ് ഈദ്.
സാമൂഹികബന്ധങ്ങൾ ദുർബലമായിക്കൊണ്ടിരിക്കുന്ന ഇക്കാലത്തു ബന്ധങ്ങളും സൗഹൃദങ്ങളും ശക്തിപ്പെടുത്തേണ്ട ഒരവസരമായിക്കൂടി ഈദിനെ നോക്കി കാണേണ്ടതുണ്ട്. ദരിദ്രഭവനങ്ങളിൽപ്പോലും ദാരിദ്ര്യത്തിന്റെ കണിക ദർശിക്കാൻ കഴിയാത്ത സമത്വസുന്ദര സാഹോദര്യത്തിന്റെ സുദിനമായിരിക്കണം ഈദ്.
മഹത്വത്തിന്റെ ദിനരാത്രങ്ങളാണ് കടന്നു പോയത്. ഒരുമാസക്കാലം നാഥന് വേണ്ടി ആരാധനാകർമങ്ങളിൽ മുഴുകിയ വിശ്വാസികളുടെ മനസ്സ് ഇന്ന് ആത്മനിർവൃതിയാൽ പുളകം കൊള്ളുകയാണ്. വിശ്വസാഹോദര്യത്തിന്റെ വക്താക്കളെന്ന നിലയിൽ പങ്കു വയ്ക്കലിലൂടെയും സ്നേഹത്തിലൂടെയും ഇതരമതസ്ഥരോടും സമുദായങ്ങളോടും സ്നേഹവും വിശ്വാസവും സഹകരണവും ഊട്ടിയുറപ്പിക്കാനുള്ള വേള കൂടിയാണ് ഈദ്. പെരുന്നാളാഘോഷിക്കാൻ കഴിഞ്ഞതിൽ ഓരോ വിശ്വാസിയും സ്നേഹാദരവുകളോടെയും നന്ദിയോടെയുമാവണം തങ്ങളുടെ നാഥനെ സ്മരിക്കേണ്ടത്. ലോകമെമ്പാടുമുള്ള വിശ്വാസികൾക്ക് റിയൽ ന്യൂസ് കേരളയുടെ ഈദ് ആശംസകൾ.
പ്രതികരിക്കാൻ ഇവിടെ എഴുതുക