പെണ്‍കുട്ടികളുടെ ജനനേന്ദ്രിയത്തില്‍ മാറ്റം വരുത്തുന്ന ചേലാകർമ്മം പോക്സോ നിയമത്തിന്റെ പരിധിയില്‍ വരുന്ന കുറ്റമാണെന്നു സുപ്രീം കോടതി വാക്കാല്‍ വ്യക്തമാക്കി. ദാവൂദി ബോറ വിഭാഗക്കാര്‍ സ്ത്രീകളുടെ ജനനേന്ദ്രിയത്തില്‍ മാറ്റം വരുത്തുന്ന രീതി തടയണമെന്നാവശ്യപ്പെട്ടു കൊണ്ട് സുനിത തിവാരിയെന്ന അഭിഭാഷക നല്കിയ ഹര്‍ജി പരിഗണിച്ചാണ് ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ച് ഇത് വ്യക്തമാക്കിയത്.
ജനനേന്ദ്രിയത്തില്‍ മാറ്റം വരുത്തുന്ന രീതിയില്ലെന്നും ചേലാകര്‍മമെന്ന പ്രക്രിയ മാത്രമാണുള്ളതെന്നും എതിര്‍കക്ഷികള്‍ക്കുവേണ്ടി ഹാജരായ അഭിഷേക് സിങ്വി വാദിച്ചു. രണ്ട് ഇസ്ലാമിക വിഭാഗങ്ങളില്‍ മാത്രമാണ് ഈ രീതിയുള്ളത്. സ്ത്രീകളില്‍ 95% പേരും ഇതിനെ അനുകൂലിക്കുന്നു. മതസ്വാതന്ത്ര്യവും തുല്യതയും സംബന്ധിച്ച വകുപ്പുകള്‍ ബാധകമാകുന്ന വിഷയമാണിതെന്നും സിങ്വി വാദിച്ചു. എന്നാല്‍, മതസ്വാതന്ത്ര്യം സംബന്ധിച്ച ഭരണഘടനാ വകുപ്പുകള്‍ (25, 26) പൊതുക്രമത്തിനും സദാചാരത്തിനും വിധേയമാണെന്ന് അറ്റോര്‍ണി ജനറല്‍ (എജി) കെ.കെ.വേണുഗോപാല്‍ വ്യക്തമാക്കി. ജനനേന്ദ്രിയത്തില്‍ മാറ്റം വരുത്തുന്ന രീതി അവസാനിപ്പിക്കേണ്ടതാണ്. യുഎസിലും യുകെയിലും ഫ്രാന്‍സിലും 27 ആഫ്രിക്കന്‍ രാജ്യങ്ങളിലും ഇതു നിരോധിച്ചിട്ടുണ്ടെന്നും എജി പറഞ്ഞു.
പെണ്‍കുട്ടികളുടെ ജനനേന്ദ്രിയത്തില്‍ മാറ്റം വരുത്തുന്നതു പോക്സോ നിയമത്തിലെ 3(ബി) വകുപ്പിന്റെ പരിധിയില്‍ വരുമെന്നു കോടതി പറഞ്ഞു. താല്പര്യമില്ലെങ്കില് ഒരാളെ നിര്‍ബന്ധമായി ഒരു നടപടിക്കു വിധേയമാക്കാമോയെന്നതാണു ചോദ്യമെന്നു കോടതി പറഞ്ഞു. ഒരു വ്യക്തിയുടെ ശരീരത്തില്‍ ബാഹ്യ ഇടപെടല്‍ എന്തിനാണ് ജനനേന്ദ്രിയം തികച്ചും സ്വകാര്യമാണ് കോടതി പറഞ്ഞു. എന്നാല്‍, പുരുഷന്മാര്ക്കും ചേലാകര്മമുണ്ടെന്നു സിങ്വി ചൂണ്ടിക്കാട്ടി. ജനനേന്ദ്രിയത്തില്‍ മാറ്റം വരുത്തുന്നതു പോക്സോ പ്രകാരം മാത്രമല്ല, ഇന്ത്യന്‍ ശിക്ഷാ നിയമമനുസരിച്ചും കുറ്റംതന്നെയാണെന്നു ഹര്‍ജിക്കാരിക്കുവേണ്ടി ഹാജരായ ഇന്ദിരാ ജയ്സിങ് വാദിച്ചു. കേസ് ഈ മാസം 16നു വീണ്ടും പരിഗണിക്കും.
മണ്ണെണ്ണ കുടിച്ച ഒന്നരവയസ്സുകാരന് മരിച്ചു; സംഭവം കൊല്ലത്ത്
പ്രതികരിക്കാൻ ഇവിടെ എഴുതുക