ഫ്രാന്‍സില്‍ ലോകകപ്പ് വിജയാഘോഷത്തിനിടെ ആരാധകരുടെ അതിരുവിട്ട പ്രകടനം പോലീസുമായുള്ള ഏറ്റുമുട്ടലിൽ കലാശിച്ചു. ചാംപ്സ് എലിസീസ് വീഥിയില്‍ നടന്ന വിജയാഘോഷത്തിനിടെ മുപ്പതോളം യുവാക്കള്‍ കടകളിലേക്ക് അതിക്രമിച്ച് കയറി ചില്ലുകള്‍ അടിച്ചുതകര്‍ക്കുകയും പോലീസിന് നേരെ കുപ്പികളും കസേരകളും വലിച്ചെറിയുകയും ചെയ്തു. ഇതോടെ പോലീസ് കണ്ണീര് വാതകം പ്രയോഗിച്ചു.
തെക്കന്‍നഗരമായ ലിയോണിലും പോലീസും നൂറോളം ആരാധകരും തമ്മിൽ സഘർഷമുണ്ടായി. സിറ്റി സെന്ററില്‍ വലിയ സ്ക്രീനില്‍ മത്സരം പ്രദര്‍ശിക്കുമ്പോഴാണ് അക്രമമുണ്ടായത്. നൂറോളം യുവാക്കള്‍ പോലീസ് വാഹനത്തിന് മുകളില്‍ കയറി അതിരുവിട്ട ആഘോഷം നടത്തിയതായിരുന്നു പ്രശ്നത്തിന്റെ തുടക്കം.
മാര്സിലെയില് നടന്ന അക്രമവുമായി ബന്ധപ്പെട്ട് പത്ത് പേര് അറസ്റ്റിലായി. അക്രമത്തില്‍ രണ്ടു സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് പരിക്കേറ്റു. തെക്കുകിഴക്കന്‍ നഗരമായ അന്നെസിയില്‍ വിജയാഘോഷത്തിനിടെ രണ്ടു പേര് അപകടത്തില്‍പ്പെട്ടു.
2015ലെ ഭീകരാക്രമണത്തിന് ശേഷം കടുത്ത ജാഗ്രതയാണ് ഫ്രഞ്ച് സര്‍ക്കാര്‍ പാലിക്കുന്നത്. ലോകകപ്പ് വിജയാഘോഷത്തിനിടെ അക്രമസംഭവങ്ങള്‍ നടക്കാനുള്ള സാധ്യത കണക്കിലെടുത്ത് പാരീസില്‍ നാലായിരത്തോളം പോലീസുകാരെയും സുരക്ഷാ സേനയെയും വിന്യസിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക