പഠനചിലവിനും കുടുംബം പുലർത്താനുമായി മീൻവിറ്റു ഉപജീവനമാർഗ്ഗം കണ്ടെത്തിയിരുന്ന ഹനാൻ എന്ന പെൺകുട്ടിക്കെതിരെ സാമൂഹിക മാധ്യമങ്ങളിൽ പ്രചാരണങ്ങൾക്ക് തുടക്കം കുറിച്ച വയനാട് സ്വദേശി നൂറുദീന്‍ ഷേക്കിന്റെ ഫെയ്സ്ബുക്ക് പോസ്റ്റുകൾ അപ്രത്യക്ഷമായി.
ഇന്നലെ വൈകിട്ട് ഹനാൻ തമ്മനത്ത് മീൻവിൽപ്പനയ്ക്കായി എത്തിയത് മുതൽ ഇയാൾ ഫെയ്സ്ബുക്ക് ലൈവിൽ പ്രത്യക്ഷപ്പെട്ടിരുന്നു. തുടർന്ന് ഹനാൻ അഭിനയിക്കുന്നു എന്ന വാർത്ത വന്നതോടെ രാത്രി ഏഴുമണി മുതൽ പതിനൊന്ന് മണിവരെ ഇയാൾ എട്ടോളം ലൈവുകളാണ് ഫെയ്സ്ബുക്കിൽ പോസ്റ്റ് ചെയ്തിരുന്നത്. എല്ലാം ഹനാനെ അപകീർത്തിപ്പെടുത്തുന്ന തരത്തിലുള്ളവയായിരുന്നു. ഇതേറ്റ് പിടിച്ച് വീണ്ടും നിരവധിപേർ ഹനാനെതിരെ രംഗത്തെത്തി. ഇന്ന് രാവിലെയും സംവിധായകൻ അരുൺ ഗോപിക്കും ഹനാനുമെതിരെ ഇയാൾ ലൈവിൽ വന്നിരുന്നു. എന്നാൽ ഹനാനെതിരെ വ്യാജ പ്രചാരണം നടത്തുന്നവരെ പോലീസ് ലക്ഷ്യമിടുന്നു എന്ന വാർത്ത വന്നതിന് പിന്നാലെ നൂറുദീന്റെ ഫെയ്സ്ബുക്ക് ലൈവുകൾ അപ്രത്യക്ഷമായി.
ഇതിനിടെ ഇന്ന് വൈകിട്ട് തമ്മനത്ത് മീൻവിൽപ്പനയ്ക്കായെത്തിയ ഹനാനെ വഴിയിൽ ഗതാഗതക്കുരുക്കുണ്ടാക്കുന്നു എന്നാരോപിച്ച് പോലീസ് തടഞ്ഞു. തുടർന്ന് തിരക്ക് കാരണം ഹനാൻ അടുത്ത വീട്ടിലേക്ക് അഭയം തേടി. പിന്നീട് മാധ്യമങ്ങളെ കണ്ടപ്പോൾ ജോലി ചെയ്ത് ജീവിക്കാനനുവദിക്കണമെന്നും ടോർച്ചർ ചെയ്യരുതെന്നും ഹനാൻ അപേക്ഷിച്ചു. തന്റെ അക്കൗണ്ടിലേക്ക് വന്ന ഒന്നര ലക്ഷത്തോളം രൂപ തിരികെ നൽകുമെന്നും ഹനാൻ വ്യക്തമാക്കി. മാധ്യമങ്ങളോട് സംസാരിക്കുന്നതിനിടെ പൊട്ടിക്കരഞ്ഞ ഹനാന്റെ ആരോഗ്യനില വഷളായതിനെ തുടര്‍ന്ന് പൊലീസിന്റെ നേതൃത്വത്തില്‍ ആശുപത്രിയിലേക്ക് മാറ്റി.
പ്രതികരിക്കാൻ ഇവിടെ എഴുതുക