കണ്ണൂര്‍: പിണറായി കൂട്ടക്കൊലക്കേസ് പ്രതി സൗമ്യയുടെ മൃതദേഹം ഏറ്റെടുക്കാന്‍ ബന്ധുക്കളാരും ഇതുവരെ എത്തിയില്ല. നിലവില്‍ മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്ന സൗമ്യയുടെ മൃതദേഹം രണ്ട് ദിവസം കൂടി സൂക്ഷിക്കാനാണ് പൊലീസിന്റെ തീരുമാനം.
ഈ സമയപരിധിക്ക് ശേഷവും മൃതദേഹം ഏറ്റെടുക്കാന്‍ ആരുമെത്തിയില്ലെങ്കില്‍ നിയമനടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം പയ്യാമ്പലത്തെ പൊതുശ്മശാനത്തിലെത്തിച്ച് സംസ്കരിക്കും.
മാതാപിതാക്കളെയും മകളെയും വിഷം കൊടുത്തു കൊന്ന കേസില്‍ വിചാരണ തടവുകാരിയായിരുന്ന സൗമ്യ കണ്ണൂര്‍ വനിതാ ജയിലില്‍ വിചാരണ തടവുകാരിയായി തുടരുന്നതിനിടെയാണ് ജയില്‍ വളപ്പിലെ മരത്തില്‍ തൂങ്ങി മരിച്ചനിലയിൽ കണ്ടെത്തിയത്.
അതേസമയം, സൗമ്യ ആത്മഹത്യ ചെയ്ത സംഭവത്തില്‍ മനുഷ്യാവകാശ കമ്മീഷന് സ്വമേധയാ കേസ് എടുത്തു. ജയില്‍ ജീവനക്കാര്‍ക്കെതിരെയാണ് കേസ് രജിസ്ടര്‍ ചെയ്തിരിക്കുന്നത്. ജയില്‍ ഡിജിപി സംഭവത്തെക്കുറിച്ച് അന്വേഷിച്ച് ഒരു മാസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നും കമ്മീഷന് ഉത്തരവിട്ടിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക