കണ്ണൂർ: കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ കാലിബ്രേഷൻ പരിശോധനയുടെ ഭാഗമായി ഡോണിയർ വിമാനം ഇറക്കി. വിമാനങ്ങൾ സുരക്ഷിതമായി ഇറങ്ങാൻ സഹായിക്കുന്ന ഇൻസ്ട്രുമെന്റ് ലാൻഡിങ് സിസ്റ്റത്തിന്റെ കൃത്യത പരിശോധിക്കുന്നതിനാണ് വിമാനം ഇറക്കിയത്. ഉദ്ഘാടനത്തിനൊരുങ്ങുന്ന വിമാനത്താവളത്തിന് അന്തിമാനുമതി ലഭിക്കുന്നതിന് മുന്നോടിയായിരുന്നു പരിശോധന.
നിലവിൽ രാജ്യത്തിനകത്ത് സർവിസ് നടത്തുന്ന മിക്ക കമ്പനികൾക്കും കണ്ണൂരിൽ നിന്ന് സർവിസ് നടത്തുന്നതിന് അനുമതിയായിട്ടുണ്ട്. എന്നാൽ, ഉദ്ഘാടനം നടന്നാലും കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ വിദേശ വിമാനക്കമ്പനികൾ സർവിസ് നടത്തുന്നതിന് 2019വരെ കാത്തിരിക്കേണ്ടി വരും. വിദേശ വിമാനങ്ങളുടെ സർവിസ് നടത്തുന്നതിന് സിവിൽ ഏവിയേഷൻ ഇതുവരെ അനുമതി നൽകിയിട്ടില്ല. അടുത്ത ജനുവരിയോടെ മാത്രമേ ഇതിന് അനുമതി ലഭിക്കാൻ സാധ്യതയുള്ളൂവെന്നാണ് കിയാലുമായി ബന്ധപ്പെട്ട കേന്ദ്രങ്ങൾ വ്യക്തമാക്കുന്നത്.
ഗൾഫ് രാജ്യങ്ങളിലേക്കുള്ള സർവിസുകൾ ഉൾപ്പെടെ വിദേശ സർവിസുകളാണ് കണ്ണൂർ വിമാനത്താവളത്തിന് പ്രതീക്ഷ നൽകുന്നത്. വൻകിട വിദേശ വിമാനക്കമ്പനികൾ തുടക്കത്തിൽ തന്നെ സർവിസ് നടത്തിയില്ലെങ്കിൽ കണ്ണൂർ വിമാനത്താവളത്തിന് വലിയ നഷ്ടമാണുണ്ടാക്കുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക