സ്കൂളിൽ നിന്ന് പെൺകുട്ടിയെ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ച മൂന്നു ക്രിമിനലുകളെ നാട്ടുകാർ അടിച്ചുകൊന്നു. വെള്ളിയാഴ്ച വൈകുന്നേരം ബിഹാറിലെ ബെഗുസരായിലായിരുന്നു സംഭവം. ബെഗുസരായിലെ നരയാണിപർ ഗ്രാമത്തിൽ പുതുതായി ആരംഭിച്ച സർക്കാർ പ്രൈമറി സ്കൂളിൽ നാല് അക്രമികൾ അതിക്രമിച്ചു കയറുകയും ഒരു പെൺകുട്ടിയെ വിട്ടുനൽകണമെന്ന് ആവശ്യപ്പെടുകയായിരുന്നു.
എന്നാൽ ഇവർ പെൺകുട്ടിയെ തട്ടിക്കൊണ്ടുപോകാൻ ശ്രമിക്കുമ്പോൾ സ്കൂളിനു സമീപത്തുകൂടി കടന്നുപോയ സ്ത്രീ നാട്ടുകാരെ വിവരം അറിയിക്കുകയായിരുന്നു. തുടർന്ന് അക്രമികളെ നാട്ടുകാർ വടികൾ കൊണ്ടാണ് നേരിട്ടത്.
നാട്ടുകാരുടെ മർദനത്തിൽ ഒരാൾ സംഭവസ്ഥലത്തു തന്നെ മരിച്ചു. മറ്റു രണ്ടു പേർ ആശുപത്രിയിൽ എത്തിയ ശേഷമാണ് മരിച്ചത്. അക്രമികൾ എല്ലാം ഇരുപത് വയസ് പ്രായത്തിലുള്ളവരായിരുന്നു. സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക