ചിലവ് ചുരുക്കലിന്റെ ഭാഗമായി ഈ വർഷത്തെ ഐ എഫ് എഫ് കെ ഏഴു ദിവസമാക്കി ചുരുക്കാൻ തീരുമാനം. ഡിസംബർ 7 മുതല്‍ 13 വരെ തീയതികളിലായാണ് ചലച്ചിത്രമേള നടത്താൻ തീരുമാനിച്ചിരിക്കുന്നത്. ഏഷ്യൻ ചിത്രങ്ങൾക്കും ജൂറികൾക്കുമാകും ഇത്തവണത്തെ ചലച്ചിത്രോത്സവത്തിൽ കൂടുതൽ പ്രാധാന്യം നൽകുക.
സംസ്ഥാന സർക്കാരിന്റെ ധനസഹായമില്ലാതെയാണ് ഇത്തവണത്തെ ചലച്ചിത്രോത്സവം നടക്കുന്നത്. മൂന്നര കോടി രൂപ ബഡ്ജറ്റിൽ മേള നടത്താനാണ് പദ്ധതിയിട്ടിരിക്കുന്നത്. ഇതില്‍ രണ്ട് കോടി ഡെലിഗേറ്റ് പാസ് കളക്ഷനിലൂടെയും ഒന്നരക്കോടി സ്പോണ്‍സര്‍മാരിലൂടെയും കണ്ടെത്തും. ചലച്ചിത്ര അക്കാദമി ചെയര്‍മാനും സെക്രട്ടറിയും ഇന്നലെ മന്ത്രി എകെ ബാലനെ സന്ദര്‍ശിച്ച് ചര്‍ച്ച നടത്തി.
അടുത്തയാഴ്ച മുതല്‍ സെലക്ഷന് ജൂറി സിനിമകള്‍ കണ്ടു തുടങ്ങും. ഇത്തവണ ഏഷ്യന്‍ സിനിമകള്‍ക്കായിരിക്കും പ്രാധാന്യം. സിനിമയും അണിയറപ്രവര്‍ത്തകരെയും എത്തിക്കുന്നതിനുള്ള ചെലവ് കുറയ്ക്കാനാണിത്. ജേതാവിന്റെ യാത്ര, താമസ, അനുബന്ധ ചെലവുകള്‍ ഉള്‍പ്പെടെ 20 ലക്ഷത്തോളം രൂപ ലാഭിക്കാം.
ലോക സിനിമ, കോംപറ്റീഷന്‍, ഇന്ത്യന്‍ സിനിമ, മലയാള സിനിമ എന്നീ പാക്കേജുകള്‍ മാത്രമാണ് ഇത്തവണ ഉണ്ടാവുക. വിദേശ ചലച്ചിത്രപ്രവര്‍ത്തകര്‍ ഉള്‍പ്പെടെ അതിഥികളെ കുറയ്ക്കും. ഉദ്ഘാടന,സമാപന ചടങ്ങുകളിലെ ആഘോഷം ഉണ്ടാവുകയില്ല, പ്രധാന കാറ്റഗറികള്‍ക്ക് മാത്രമേ പുരസ്കാരം ഉണ്ടാവുകയുള്ളൂ.
പ്രതികരിക്കാൻ ഇവിടെ എഴുതുക