ആലപ്പുഴ: സംസ്ഥാന സ്കൂൾ കലോത്സവ വേദിയിൽ ദീപാ നിശാന്ത് വിധികർത്താവായി എത്തിയതിനെ തുടർന്ന് പ്രതിഷേധം. കെ.എസ്.യു, എബി.വി.പി പ്രവർത്തകരാണ് പ്രതിഷേധവുമായി എത്തിയത്. ഇവരെ പൊലീസ് നീക്കം ചെയ്തു. ആലപ്പുഴയില്‍ നടക്കുന്ന സ്കൂൾ കലോത്സവത്തിൽ മലയാള ഉപന്യാസ മത്സരത്തിന്റെ വിധികര്‍ത്താവായാണ് ദീപാ നിശാന്ത് എത്തിയത്. കവിതാമോഷണ വിവാദത്തെ തുടര്‍ന്ന് ദീപ പങ്കെടുക്കുന്ന ആദ്യപരിപാടി കൂടിയാണിത്. പ്രതിഷേധം ഉയര്‍ന്നതോടെ ദീപയെയും മറ്റ് രണ്ട് വിധികര്‍ത്താക്കളെയും സംഭവസ്ഥലത്ത് നിന്നും മാറ്റി.
എഴുത്തുകാരിയും അധ്യാപികയും എന്ന നിലയിലാണ് ദീപ നിശാന്തിനെ വിധി കര്‍ത്താവായി ക്ഷണിച്ചതെന്നും നിലവിൽ ദീപയെ ഒഴിവാക്കേണ്ട സാഹചര്യമില്ലെന്നുമാണ് സംഘാടകർ നൽകിയ വിശദീകരണം. കവിതാ മോഷണ വിവാദം വരുന്നതിന് മുന്‍പ് തന്നെ ദീപയെ വിധികര്‍ത്താവായി തീരുമാനിച്ചിരുന്നതാണെന്നും അവര്‍ക്കെതിരെ പരാതി ഇല്ലെന്ന് ഡിപിഐ യും വ്യക്തമാക്കി.
അതേസമയം വിധികര്‍ത്താവായി ദീപാ നിശാന്ത് എത്തിയതില്‍ മറുപടി പറയേണ്ടത് വിദ്യാഭ്യാസ വകുപ്പാണെന്ന് മന്ത്രി ജി. സുധാകരന് പറഞ്ഞു. ഡിപിഐയും വിദ്യഭ്യാസവകുപ്പുമാണ് മറുപടി നല്‍കേണ്ടതെന്നും സംഘാടക സമിതിക്ക് ഇക്കാര്യത്തില്‍ ഉത്തരവാദിത്തമില്ലെന്നും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക