ആലപ്പുഴ: കായംകുളം മൾട്ടി പ്ലസ് തീയറ്ററിനു 15.03 കോടി രൂപ കിഫ്ബി അനുവദിച്ചതായി എംഎൽഎ യു.പ്രതിഭ. നാൽപ്പതിനായിരം ചതുരശ്ര അടി വിസ്തീർണ്ണത്തിൽ മൂന്ന് തീയറ്ററുകളും വ്യാപാര സ്ഥാപനങ്ങളും അടങ്ങുന്ന സമുച്ചയമാണ് സംസ്ഥാന ചലച്ചിത്ര വികസന കോർപ്പറേഷൻ ഇവിടെ നിർമ്മിക്കുന്നത്.
ഒന്ന് മൂന്ന് സ്ക്രീനുകളിൽ 152 പേർക്ക് വീതവും സ്ക്രീൻ രണ്ടിൽ 200 പേർക്കും ഉള്ള ഇരിപ്പിടങ്ങളാണ് ഒരുക്കുന്നത്. അത്യാധുനിക രീതിയിലുള്ള ഫോർ കെ പ്രോജക്ഷൻ, ഡോൾ ബി അറ്റ്മോസ് സൗണ്ട്, മൾട്ടി ലെവൽ അക്കൗസ്റ്റിക് ഇന്റീരിയർ, ത്രിമാനചിത്രങ്ങൾ പ്രദർശിപ്പിക്കുവാൻ കഴിയുന്ന തരത്തിലുള്ള സിൽവർ സ്ക്രീൻ, പുഷ്ബാക്ക് ചെയറുകൾ, റാമ്പ്, ലിഫ്റ്റ് സംവിധാനം, വിശാലമായ പാർക്കിംഗ് സംവിധാനം എന്നിവയാണ് ഒരുക്കുന്നത്.
കായംകുളം കെ.എസ് ആർ ടി ഡിപ്പോയ്ക്ക് പടിഞ്ഞാറ് ഭാഗത്ത് നഗരസഭ വിട്ടുനൽകിയ എഴുപത്തി ഏഴ് സെന്റ് സ്ഥലത്താണ് തീയറ്റർ സമുച്ചയം നിർമ്മിക്കുന്നത്. നിർമ്മാണ പ്രവർത്തനങ്ങൾ എത്രയും വേഗം ആരംഭിക്കുന്നതിനു വേണ്ടിയുള്ള നടപടികൾ സ്വീകരിച്ചതായും എംഎൽഎ പത്രക്കുറിപ്പിൽ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക