തിരുവനന്തപുരം: ചരിത്ര പ്രസിദ്ധമായ ആറ്റുകാല്‍ പൊങ്കാല നാളെ നടക്കും. പൊങ്കാലയോടനുബന്ധിച്ച് വലിയ തിരക്കാണ് ആറ്റുകാലില്‍ അനുഭവപ്പെടുന്നത്. നഗരത്തില്‍ കനത്ത സുരക്ഷ ഏര്‍പ്പെടുത്തിയിട്ടുണ്ട്.
പൊങ്കാലയോട് അനുബന്ധിച്ച് നഗരത്തില്‍ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. സുരക്ഷക്കായി 3800 പൊലീസുകാരെയാണ് വിന്യസിച്ചിരിക്കുന്നത്. 1600 ഓളം വനിതാ പൊലീസുകാരെയും നിയോഗിച്ചു. കെ.എസ്.ആര്.ടി.സി പ്രത്യേക സര്‍വ്വീസുകള്‍ നടത്തുന്നുണ്ട്. ജില്ലയില്‍ ബുധനാഴ്ച പ്രാദേശിക അവധി നല്‍കിയിട്ടുണ്ട്.
40 ലക്ഷത്തോളം സ്ത്രീകള്‍ ഇത്തവണ പൊങ്കാലയ്ക്കെത്തുമെന്നാണ് ക്ഷേത്രം ഭാരവാഹികള്‍ പറയുന്നത്. പലയിടത്തും ദിവസങ്ങള്‍ക്ക് മുമ്പേ പൊങ്കാല അടുപ്പുകള്‍ നിരന്നു.
കുംഭമാസത്തിലെ പൂരം നാളും പൗര്‍ണമിയും ഒന്നിച്ചു വരുന്ന നാളെയാണ് ആറ്റുകാല്‍ പൊങ്കാല. മധുരാ നഗരത്തെ ചുട്ടെരിച്ച് മടങ്ങിയ കണ്ണകിയെ സ്ത്രീകള്‍ പൊങ്കാലയര്‍പ്പിച്ച് സ്വീകരിച്ചുവെന്നാണ് പൊങ്കാലയുടെ ഒരു ഐതിഹ്യം. തോറ്റംപാട്ടിന്റെ ശീലുകളില്‍ പാണ്ഡ്യരാജ്യ നിഗ്രഹത്തോടെ കണ്ണകീ ചരിത്രം പൂര്‍ണമാകുമ്പോള്‍ പൊങ്കാല ചടങ്ങുകള്‍ക്ക് തുടക്കമാകും.
തന്ത്രി തെക്കേടത്ത് കുഴിക്കാട്ട് പരമേശ്വരന് വാസുദേവന്‍ ഭട്ടതിരിപ്പാട് ശ്രീകോവിലില്‍ നിന്ന് കൈമാറുന്ന ദീപം വലിയ തിടപ്പള്ളിയിലും ചെറിയ തിടപ്പള്ളിയിലും പണ്ടാരയടുപ്പിലേക്കും പകരും. ഒപ്പം നഗരത്തിന്റെ പത്ത് കിലോമീറ്റര്‍ ചുറ്റളവില്‍ ഭക്തര്‍ ഒരുക്കിയ അടുപ്പുകളിലും ദീപം തെളിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക