കടുത്ത വേനലിൽ ഒരു ആശ്വാസം തന്നെയാണ് കുറഞ്ഞ വിലയിൽ ലഭ്യമാകുന്ന വഴിയോര ജ്യൂസുകളും കുലുക്കി സർബത്തും എങ്കിലും ഇത്തരത്തിൽ ലഭ്യമാകുന്നവ സുരക്ഷിതമാണോ എന്ന് ഉറപ്പ് വരുത്തേണ്ടിയിരിക്കുന്നു.
വഴിയോരങ്ങളിലെ ജ്യൂസുകടകളില്നിന്ന് പാനീയങ്ങള്‍ വാങ്ങി ഉപയോഗിക്കുന്നവര്‍ക്കു ജാഗ്രതാ മുന്നറിയിപ്പുമായി ഭക്ഷ്യസുരക്ഷാ വകുപ്പ്. ഇത്തരം ജ്യൂസ് കടകളില്‍ 20 ലിറ്റര്‍ വാട്ടര്‍ ബോട്ടിലില്‍ പലപ്പോഴും ടാപ്പില്‍നിന്നും മറ്റും വെള്ളം നിറച്ച് ഉപയോഗിക്കുന്നുണ്ട്. മാത്രമല്ല ബോട്ടിലിലെ ലേബലോ നിര്‍മാണ തീയതിയോ പലരും ശ്രദ്ധിക്കാറുമില്ല. ബിഐഎസ് ചിഹ്നമുള്ള കുപ്പിയിലെ വെള്ളം മാത്രമേ ജ്യൂസ് നിര്‍മിക്കാന്‍ ഉപയോഗിക്കാന്‍ പാടുള്ളു എന്നാണ് ചട്ടം.
നിയമാനുസൃതമുള്ള എഫ്എസ്എസ്എഐ രജിസ്ട്രേഷന് ഉള്ളവര്‍ക്ക് മാത്രമേ ജ്യൂസ് വില്‍പ്പന നടത്താന്‍ അനുമതിയുള്ളൂ. കുലുക്കിസര്‍ബത്തുകളില്‍ ചേര്‍ക്കുന്ന ചേരുവകള്‍ ശുദ്ധമല്ലെങ്കില്‍ ബാക്ടീരിയ ബാധയുണ്ടാകാം. വയറിളക്കം, ഛര്‍ദി, മഞ്ഞപ്പിത്തം തുടങ്ങിയ രോഗങ്ങള്‍ പിടിപെടാനും സാധ്യതയുണ്ട്. കരിന്പിന് ജ്യൂസ് വില്‍പ്പന നടത്തുന്നവര്‍ കരിന്പ് കഴുകാതെ തൊലികളഞ്ഞ് ജ്യൂസ് ഉണ്ടാക്കുന്നതായി കാണുന്നു. ഇതും ഭക്ഷ്യവിഷബാധയ്ക്ക് കാരണമാണ്.
ജ്യൂസ് നിര്‍മിക്കുന്നവര്‍ കൈയുറകള്‍ ധരിക്കേണ്ടതാണ്. ജ്യൂസിന് അഴുകിയ പഴവര്‍ഗങ്ങള്‍ ഉപയോഗിക്കാന്‍ പാടില്ല. ഉപയോഗിക്കുന്ന പഴവര്‍ഗങ്ങള്‍ കഴുകിയ ശേഷം തൊലികളഞ്ഞ് ഉപയോഗിക്കണം. ഫ്രഷ് ജ്യൂസിനൊപ്പും കൃതൃമ നിറങ്ങള്‍ ഉപയോഗിക്കരുത്. തെര്‍മോകോള്‍ കൊണ്ടുള്ള പാത്രങ്ങള്‍ ഉപയോഗിക്കരുത്. നേരത്തേ തയാറാക്കി വച്ച ജ്യൂസുകളും വില്‍പ്പന നടത്തരുത്.
സര്‍ബത്ത്, ഷേക്ക് എന്നിവയില്‍ ഉപയോഗിക്കുന്ന എസന്‍സ്, സിറപ് തുടങ്ങി എല്ലാ ചേരുവകളുടെയും ബില്‍ സൂക്ഷിക്കേണ്ടതും നിയമാനുസരണമുള്ള ലേബല്‍ ഉണ്ടായിരിക്കേണ്ടതുമാണ്. എഫ്എസ്എസ്എഐ രജിസ്ട്രേഷന് നന്പര് കടകളില്‍ പ്രദര്‍ശിപ്പിക്കണമെന്നും ഭക്ഷ്യസുരക്ഷാ വകുപ്പ് മുന്നറിയിപ്പില്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക