ബെന്യാമിന്റെ ആടുജീവിതം എന്ന നോവൽ വായിച്ച് നജീബിനെക്കുറിച്ച് ഓർത്തു ഏങ്ങിക്കരഞ്ഞവരാണ് മലയാളിവായനക്കാർ. എന്നാലിതാ ആടുജീവിതത്തിൽ നജീബിന് അനുഭവിക്കേണ്ടിവന്ന അതെ അവസ്ഥയാണ് പത്തുവയസ്സുകാരനായ ഈ തമിഴ് ബാലന് അതും നമ്മുടെ ഇന്ത്യാ മഹാരാജ്യത്ത് അനുഭവിക്കേണ്ടി വന്നത്.
തഞ്ചാവൂരിലെ പുതുക്കോട്ടയിലാണ് മനസ്സാക്ഷിയെ മടുപ്പിച്ച ഈ സംഭവം ഉണ്ടായത്. ഗജ ചുഴലിക്കാറ്റിനെ തുടർന്ന് ശക്തമായ കാറ്റില്‍ വീടിന്റെ മേല്‍ക്കൂര തകര്‍ന്നു വീണ് ഭർത്താവ് മരിച്ചതിനെ തുടർന്ന് അന്ത്യകര്‍മങ്ങള്‍ നിര്‍വഹിക്കാൻ ഭൂവുടമയില്‍നിന്നും 36,000 രൂപ വാങ്ങുകയായിരുന്നു കുട്ടിയുടെ അമ്മ. എന്നാൽ ഈ തുക തിരിച്ചു നല്കാന് കഴിയാതെവന്നതോടെ യുവതി മകനെ വിട്ടുനല്‍കുകയായിരുന്നു. അഞ്ചാം ക്ലാസില്‍ പഠനം അവസാനിപ്പിക്കേണ്ടവന്ന കുട്ടിക്ക് ഭൂ ഉടമയായ മഹാലിംഗത്തിന്റെ വീട്ടില്‍ കഠിന ജോലിയാണ് എടുക്കേണ്ടിവന്നത്. 200 ആടുകളെയാണ് ദിവസവും പരിപാലിക്കേണ്ടത്. രാവിലെ കപ്പില്‍ നല്കുന്ന കഞ്ഞി മാത്രമാണ് ഭക്ഷണമെന്നും റവന്യൂ അധികൃതരോട് കുട്ടി പറഞ്ഞു.
ആടുകളോടൊപ്പമാണ് താമസം. വിശ്രമിക്കാനോ കിടക്കാനോ മറ്റൊരു മുറി അനുവദിച്ചിട്ടില്ല. റവന്യൂ അധികൃതര്‍ കേസെടുത്തതിനെ തുടര്‍ന്ന് മഹാലിംഗം ഒളിവിലാണ്. ഇയാള്‍ക്കായി പോലീസ് അന്വേഷണം ആരംഭിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക