അഹമ്മദാബാദ്: വിവാഹപ്പന്തലിലേക്ക് കുതിരപ്പുറത്ത് എത്തുന്ന വരനും പാട്ടും നൃത്തവുമായി വരന്റെ കൂടെ നടന്നു നീങ്ങുന്ന സുഹൃത്തുക്കളും, ബന്ധുക്കളും കൂടാതെ അലങ്കരിച്ച വലിയ വിവാഹ വേദിയും. ഗുജറാത്തിലെ ഹിമാന്ത്നഗറില് നടന്ന ഒരു വിഹാത്തിന്റെ വിശേഷങ്ങളാണിത്. എല്ലാം ഉണ്ടെങ്കിലും വിവാഹത്തില്‍ ഒരാളുടെ കുറവുണ്ടായിരുന്നു. വരന് താലി ചാര്‍ത്തേണ്ട വധു.
അയജ് ബറോട്ട എന്ന 27കാരന്റെ വിവാഹമാണ് കഴിഞ്ഞ ദിവസം ബന്ധുക്കളും സുഹൃത്തുക്കളും ചേര്‍ന്ന് ആഘോഷ പൂര്‍വ്വം നടത്തിയത്. ഭിന്നശേഷിക്കാരനായ ഇദ്ദേഹത്തിന് വധുവിനെ ലഭിച്ചില്ല. എന്നാൽ ഉത്തരേന്ത്യന്‍ വിവാഹങ്ങളില്‍ കാണാറുള്ള എല്ലാ ആഘോഷങ്ങളും ചടങ്ങുകളും പതിവുപോലെ വിവാഹ വേദിയില്‍ നടന്നു.
വിഷ്ണുഭായ് ബറോട്ട് എന്ന ഗുജറാത്തിലെ ഒരു കോണ്‍ട്രാക്ടറുടെ മകനാണ് അജയ് ബറോട്ട്. ചെറുപ്പം മുതലെ ആഘോഷങ്ങളിലെല്ലാം പങ്കെടുക്കാന്‍ താല്പര്യമുള്ള ആളായിരുന്നു അജയ്. വിവാഹ ആഘോഷങ്ങളില്‍ പങ്കെടുത്ത് മടങ്ങുമ്പോഴെല്ലാം തനിക്കും ഇതുപോലെ ആഘോഷപൂര്‍വ്വമായി വിവാഹം കഴിക്കണമെന്ന ആഗ്രഹമായിരുന്നു വീട്ടുകാരോട് അജയ് ബറോട്ടിനു പറയാൻ ഉണ്ടായത്.
മകന്റെ ആഗ്രഹം നടത്തിക്കൊടുക്കാനായി പിതാവ് ശ്രമിച്ചെങ്കിലും ഭിന്നശേഷിക്കാരനായ യുവാവിന് വധുവിനെ ലഭിക്കാന്‍ പ്രയാസമാണെന്ന് മനസിലാക്കിയ ഇദ്ദേഹം വധുവില്ലാതെ തന്നെ എല്ലാ ആഘോഷങ്ങളോടും കൂടി മകന്റെ വിവാഹം നടത്താന്‍ തീരുമാനിക്കുകയായിരുന്നു. 800ല്‍ അധികം ആളുകളാണ് വധുവില്ലാത്ത വിവാഹ ചടങ്ങില്‍ പങ്കെടുക്കാന്‍ എത്തിയത്.
വളരെ ചെറിയ പ്രായത്തില്‍ തന്നെ അജയ്ക്ക് അമ്മയെ നഷ്ടപ്പെട്ടിരുന്നു. വിവാഹ ചടങ്ങുകളില്‍ പങ്കെടുക്കാന്‍ അവന് വലിയ ഇഷ്ടമാണ്, എപ്പോഴാണ് തന്റെ വിവാഹമെന്നാണ് അവന് അറിയേണ്ടത്. അവന് ഒരു പെണ്‍കുട്ടിയെ കണ്ടുപിടിക്കാന്‍ ബുദ്ധിമുട്ടാണെന്ന് അറിയാവുന്നതുകൊണ്ട് തന്നെ ഉത്തരം നല്കാന് ഞങ്ങള്‍ ബുദ്ധിമുട്ടും. അതുകൊണ്ടാണ് അവന്റെ ആഗ്രഹം പൂര്‍ത്തികരിക്കാനായി വധുവില്ലാതെ തന്നെ എല്ലാ ചടങ്ങുകളോടും കൂടി വിവാഹ ആഘോഷങ്ങള്‍ നടത്താന്‍ തീരുമാനിച്ചത്. സമൂഹം എന്തു പറയുമെന്ന് ചിന്തിക്കാതെ എന്റെ മകന്റെ ആഗ്രഹം പൂര്‍ത്തിയാക്കാന്‍ സാധിച്ചതില്‍ എനിക്ക് അഭിമാനവും സന്തോഷവുമുണ്ട്- എന്ന് വിഷ്ണു ഭായ് പറയുന്നു. ഏതായാലും വധുവില്ലാതെ നടന്ന വിവാഹം സോഷ്യല്‍ മീഡിയയിലും വൈറലാവുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക