രാജ്യം ഒന്നടങ്കം കൈവിട്ടുവെങ്കിലും കേരളം ഒന്നടങ്കം രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിലുള്ള യു പി എ സർക്കാർ അധികാരത്തിൽ വരണമെന്ന് ഏറെ ആഗ്രഹിച്ചിരുന്നു എന്ന് അടിവരയിട്ടുറപ്പിക്കും വിധമുള്ള ഒരു തിരഞ്ഞെടുപ്പ് ഫലപ്രഖ്യാപനമാണ് ഈ കടന്നു പോയത്. തന്റെ കോട്ടയായ അമേഠിയിൽ ജനങ്ങൾ കൈവിട്ടപ്പോഴും വയനാട്ടിലെ ജനങ്ങൾ തങ്ങളുടെ പ്രധാനമന്ത്രി സ്ഥാനാർത്ഥിക്കായി നൽകിയത് നാല് ലക്ഷത്തിലധികം ഭൂരിപക്ഷമായിരുന്നു. കേരളചരിത്രത്തിലെ തന്നെ ഏറ്റവും ഉയർന്ന ഭൂരിപക്ഷം നൽകി രാഹുലിനെ വയനാട്ടിലെ ജനത ലോക്സഭയിലേക്കയക്കുമ്പോൾ പ്രതീക്ഷകളേറെയാണ്. സാമൂഹിക മാധ്യമങ്ങളിലൂടെ മലയാളത്തിൽ തന്നെ വയനാട്ടിലെ ജനതയ്ക്കും മലയാളികൾക്കും നന്ദി അറിയിച്ചുകൊണ്ട് രാഹുലും സഹോദരി പ്രിയങ്കയും രംഗത്തെത്തിയിരുന്നു. തങ്ങളുടെ പ്രിയപ്പെട്ട രാഹുൽ ജി തങ്ങളെ നേരിൽക്കണ്ട് നന്ദി പറയാൻ എപ്പോൾ എത്തുമെന്ന കാത്തിരിപ്പിലാണ് വായനാട്ടുകാർ ഇപ്പോൾ.
പ്രചാരണറാലികളിൽ രാഹുൽ വായനാട്ടിന് നൽകിയ വാഗ്ദാനങ്ങൾ നിരവധിയായിരുന്നു. വയനാട്ടിലെ ചികിത്സാ സൗകര്യങ്ങളിലെ അപര്യാപ്തത, രാത്രിയാത്രാ നിരോധനം, വന്യമൃഗശല്യം തുടങ്ങിയ പ്രശ്നങ്ങൾക്ക് പരിഹാരം കാണുമെന്ന് രാഹുൽ ഗാന്ധി വായനാട്ടുകാർക്ക് വാക്ക് നൽകിയിരുന്നു. പ്രധാനമന്ത്രിയാകുമെന്ന പ്രതീക്ഷകൾ തകർന്നുവെങ്കിലും ലോക്സഭയിലെ രണ്ടാമത്തെ വലിയ പാർട്ടിയുടെ അധ്യക്ഷൻ എന്ന നിലയിൽ രാഹുലിന്റെ ശക്തമായ ഇടപെടലുകൾ ഉണ്ടാകുമെന്നു തന്നെയാണ് വോട്ടർമാരുടെ പ്രതീക്ഷ.
അതേസമയം കോൺഗ്രസ് അധ്യക്ഷൻ എന്ന നിലയിൽ തിരക്കുകളേറെ ഉള്ളതിനാൽ രാഹുലിന് വേണ്ടി ഇടപെടലുകൾ നടത്താൻ വയനാട്ടിൽ സ്ഥിരമായി മറ്റൊരു നേതാവിനെ ചുമതലയേൽപ്പിക്കാനിടയുണ്ടെന്നും സൂചനകളുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക