കാലമെത്ര കഴിഞ്ഞാലും മലയാളത്തിലെ ക്ലാസിക് ചിത്രങ്ങളുടെ പട്ടികയിൽ എന്നും ഒന്നാം സ്ഥാനം പിടിക്കുന്ന ചിത്രമാണ് കാലാപാനി. തമാശ ചിത്രങ്ങൾ ചെയ്തിരുന്ന പ്രിയദർശൻ എന്ന സംവിധായകന്റെ ആരും പ്രതീക്ഷിക്കാത്ത ഒരു മാസ്റ്റർപീസ്. സ്വാതന്ത്ര്യ സമരകാലവുമായി ബന്ധപ്പെട്ട കഥപറഞ്ഞ ചിത്രം മോഹൻലാൽ മുതൽ അംരീഷ് പുരി വരെയുള്ള ഇന്ത്യൻ സിനിമയിലെ ഇതിഹാസങ്ങളാൽ സമ്പുഷ്ടമായ ചിത്രമായിരുന്നു.
ചിത്രത്തിൽ ക്രൂരനായ ബ്രിട്ടീഷ് പട്ടളക്കാരന്റെ വേഷത്തിലാണ് ബോളിവുഡ് താരം അംരീഷ് പുരി എത്തിയത്. തടവുകാരനായ മോഹൻലാലിന്റെ ഗോവർദ്ധനൻ എന്ന കഥാപത്രത്തെ കൊണ്ട് അംരീഷ് പുരിയുടെ കഥാപാത്രം നാവു കൊണ്ട് ഷൂസ് വൃത്തിയാക്കിപ്പിക്കുന്ന ഒരു രംഗമുണ്ട്. ബ്രിട്ടീഷ് ഭരണകാലഘട്ടത്തിൽ ഇന്ത്യൻ ജനത അനുഭവിച്ചിരുന്ന മാനസികവും ശാരീരികവുമായ പീഡനത്തിന്റെ കാഠിന്യം മനസ്സിലാക്കാൻ ആ ഒരു സീൻ തന്നെ ധാരാളമായിരുന്നു. ആ രംഗം കാണുന്ന ഏതൊരു പ്രേക്ഷകന്റെയും കണ്ണ് ഇന്നും നിറയുമെന്നതിൽ സംശയമില്ല.
ഇപ്പോഴിതാ വർഷങ്ങൾക്ക് ശേഷം ഒരു സ്വകാര്യ ചാനലിന് നൽകിയ അഭിമുഖത്തിൽ സംവിധായകൻ പ്രിയദർശൻ ആ സീൻ ഷൂട്ട് ചെയ്ത സംഭവ ഓർത്തെടുക്കുകയാണ്. ആ സീൻ ഷൂട്ട് ചെയ്ത ഉടൻ തന്നെ അംരീഷ് പുരി മോഹൻലാലിനെ കെട്ടിപ്പിടിച്ച് കരഞ്ഞുവെന്നും മറ്റൊരു നടനും ഇങ്ങനെ ചെയ്യില്ലായിരുന്നു എന്ന് പറഞ്ഞുവെന്നുമാണ് പ്രിയദർശൻ പറഞ്ഞത്. ഒരു അഡ്ജസ്റ്റ് മെന്റും ഇല്ലാതെ താൻ ആ സീൻ ചെയ്തോളാം എന്ന് മോഹൻലാൽ തന്നെ പറഞ്ഞതായും പ്രിയദർശൻ അഭിമുഖത്തിൽ പറഞ്ഞു. ഏതായാലും പ്രിയദർശന്റെ വാക്കുകൾ ഇതിനകം തന്നെ ആരാധകർ ഏറ്റെടുത്ത് കഴിഞ്ഞിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക