തിരുവനന്തപുരം: വയലിനിസ്റ്റ് ബാലഭാസ്കറിന്റെ അപകട മരണത്തില്‍ സംശയനിഴലിലുള്ള ഡ്രൈവര്‍ അര്ജുന് കേരളത്തിലെത്തിയതായി ക്രൈംബ്രാഞ്ച്. അപകട സമയത്ത് ബാലഭാസ്കര്‍ സഞ്ചരിച്ചിരുന്ന കാറിന്റെ ഡ്രൈവറായിരുന്ന അര്ജുന് അസമിലുള്ളതായി ക്രൈംബ്രാഞ്ച് നേരത്തെ കണ്ടെത്തിയിരുന്നു.
അര്ജുന് കേരളത്തിലെത്തിയതായി ബന്ധുക്കള്‍ ക്രൈംബ്രാഞ്ചിനെ അറിയിച്ചു. എന്നാല്‍ ഫോറന്‍സിക് പരിശോധനാ ഫലം ലഭിച്ചശേഷം അര്‍ജുനെ ചോദ്യം ചെയ്താല്‍ മതിയെന്ന തീരുമാനത്തിലാണ് ക്രൈംബ്രാഞ്ച്.
നേരത്തെ അര്‍ജുനെ ചോദ്യം ചെയ്യാന്‍ ക്രൈംബ്രാഞ്ച് സംഘം വീട്ടിലെത്തിയെങ്കിലും അസാമിലാണെന്ന് ബന്ധുക്കള്‍ അറിയിച്ചതിനെ തുടര്‍ന്ന് ചോദ്യം ചെയ്യാന്‍ കഴിഞ്ഞിരുന്നില്ല.തുടര്‍ന്ന് അര്‍ജുനെ എത്രയും പെട്ടെന്ന് നാട്ടിലെത്തിക്കണമെന്ന് ക്രൈംബ്രാഞ്ച് ബന്ധുക്കള്‍ക്ക് നിര്‍ദേശം നല്‍കുകയായിരുന്നു.
ബാലഭാസ്കറിന്റെ മരണവുമായി ബന്ധപ്പെട്ട കേസില്‍ മൂന്നു തവണ മൊഴിമാറ്റിയതോടെയാണ് അര്ജുന് സംശയനിഴലിലാകുന്നത്. ബാലഭാസ്കര്‍ സഞ്ചരിച്ച വാഹനം തിരുവനന്തപുരം ജില്ലയിലെ പള്ളിപ്പുറത്ത് പുലര്‍ച്ചെ മൂന്നു മണിക്ക് അപകടത്തില്‍പ്പെടുമ്പോള്‍ ഡ്രൈവര്‍ താനായിരുന്നുവെന്നാണ് ഇയാള്‍ പോലീസിനോട് ആദ്യം പറഞ്ഞത്.
എന്നാല്‍ ബാലഭാസ്കറിന്റെ ഭാര്യ ലക്ഷ്മി അപകടസമയത്ത് അര്‍ജുനാണ് കാര്‍ ഓടിച്ചിരുന്നതെന്ന് ഉറപ്പിച്ചു പറഞ്ഞു. ദൂരസ്ഥലങ്ങളില്‍ പോകുമ്പോൾ ബാലു കാര്‍ ഓടിക്കാറില്ലെന്നും ലക്ഷ്മി പറഞ്ഞിരുന്നു. അപകട സ്ഥലത്ത് ആദ്യമെത്തിയ ദൃക്സാക്ഷികളില്‍ ചിലരും ബാലഭാസ്കര്‍ പിന്‍സീറ്റിലാണ് ഉണ്ടായിരുന്നതെന്നാണ് മൊഴി നൽകിയത്.
തൃശൂരില്‍ ക്ഷേത്രദര്‍ശനത്തിനുശേഷം ബാലഭാസ്കറും ഭാര്യയും, കുട്ടിയും വീട്ടിലേക്ക് മടങ്ങുമ്പോഴായിരുന്നു അപകടം നടന്നത്. കുട്ടി സംഭവസ്ഥലത്തും ബാലഭാസ്കര്‍ ആശുപത്രിയില്‍ ചികിത്സയ്ക്കിടയിലുമാണ് മരിച്ചത്. എന്നാൽ ബാലഭാസ്കര്‍ മരിച്ചതോടെ അര്ജുന് മൊഴി മാറ്റി പറഞ്ഞു.
അപകടസമയത്ത് ബാലഭാസ്കറാണ് വാഹനമോടിച്ചതെന്നായിരുന്നു രണ്ടാമത്തെ മൊഴി. പിന്നീട് കേസ് ക്രൈംബ്രാഞ്ച് ഏറ്റെടുത്തപ്പോള്‍ ഡിവൈഎസ്പി ഹരികൃഷ്ണന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം അര്‍ജുനെ ചോദ്യം ചെയ്തിരുന്നു. വാഹനമോടിച്ചത് ആരാണെന്നു ഓര്‍മയില്ലെന്നായിരുന്നു പിന്നീടുള്ള അർജുന്റെ മൊഴി.
പ്രതികരിക്കാൻ ഇവിടെ എഴുതുക