ന്യൂഡല്‍ഹി: അരുണാചലില്‍ കാണാതായ വ്യോമസേനയുടെ എഎൻ 32 വിമാനത്തിലുണ്ടായിരുന്ന 13 പേർ മരിച്ചതായി വാർത്താ ഏജൻസി. മരിച്ചവരുടെ ബന്ധുക്കളെ വ്യോമസേന വിവരം അറിയിച്ചെന്നാണ് റിപ്പോർട്ട്. അസമിലെ ജോര്‍ഹാട്ടില്‍ ജൂണ്‍ 3 ന് ആയിരുന്നു വിമാനം യാത്ര പുറപ്പെട്ടത്.
അരുണാചല്‍ പ്രദേശിലെ ലിപോയ്ക്ക് വടക്ക് ഭാഗത്തായി വ്യോമ പാതയില്‍ നിന്ന് 15 മുതല്‍ 20 കിലോമീറ്റര്‍ അകലത്തിലായാണ് വ്യോമസേന വിമാനത്തിന്റ അവശിഷ്ടങ്ങള്‍ കണ്ടെത്തിയത്. വിമാനത്തിലുണ്ടായിരുന്ന എല്ലാവരും മരിച്ചെന്ന് സംഘം സ്ഥിരീകരിച്ചതായാണ് റിപ്പോര്‍ട്ട്.
മൃതദേഹങ്ങളടക്കം കണ്ടെത്താനുള്ള ശ്രമത്തിലാണിപ്പോള്‍ തിരച്ചില്‍ സംഘം. വിമാനം തകര്‍ന്ന് വീണ പ്രദേശത്തേക്ക് ഹെലികോപ്ടര്‍ ഇറക്കാന്‍ സാധിക്കാത്തതിനെ തുടര്‍ന്ന് പാരച്യൂട്ടുകള്‍ ഉപയോഗിച്ചാണ് ആളുകളെ ഇറക്കിയത്. ഇന്നലെ തന്നെ സംഘം സംഭവസ്ഥലത്ത് എത്തിയെങ്കിലും മോശം കാലാവസ്ഥയെ തുടര്‍ന്ന് തിരച്ചില്‍ നിര്‍ത്തിവെച്ച് ഇന്ന് പുലര്‍ച്ച വീണ്ടും ശ്രമം നടത്തുകയായിരുന്നു.
3 മലയാളികൾ ഉള്‍പ്പെടെ 13 പേരായിരുന്നു വിമാനത്തില്‍ ഉണ്ടായിരുന്നത്. മലയാളികളായ ഫ്ലൈറ്റ് എന്‍ജിനയര്‍ അനൂപ് കുമാര്‍, കണ്ണൂര്‍ സ്വദേശി കോര്‍പറല്‍ എന്‍ കെ ഷരിന്‍ ഉള്‍പ്പടെ വ്യോമസേനയുടെ ഏഴു ഓഫീസര്‍മാരും ആറ് സൈനികരുമായിരുന്നു വിമാനത്തിൽ ഉണ്ടായിരുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക