മലപ്പുറം എടപ്പാളില്‍ ആറു വയസുകാരന് മരിച്ചത് ഡിഫ്ത്തീരിയ ബാധിച്ചെന്ന് സ്ഥിരീകരണം. തവനൂര്‍ സ്വദേശിയായ കുട്ടി കഴിഞ്ഞ ദിവസമാണ് തൃശ്ശൂര്‍ മെഡിക്കല്‍ കോളജില്‍ വച്ച് മരിച്ചത്. കുട്ടിക്ക് രോഗപ്രതിരോധകുത്തിവയ്പ്പ് എടുത്തിരുന്നില്ലെന്ന് മലപ്പുറം ഡിഎംഒ അറിയിച്ചു.
അതേസമയം, രോഗബാധ സ്ഥിരീകരിച്ചതോടെ കുട്ടിയുമായി അടുത്ത് ഇടപഴകിയവര്‍ ആരോഗ്യ വകുപ്പിന്റെ നിരീക്ഷണത്തിലാണ്. പുതിയ സംഭവത്തിന്റെ അടിസ്ഥാനത്തില്‍ എടപ്പാളിലെ തവനൂരിലും സമീപത്തെ സ്കൂളുകളിലും അടിയന്തരമായി വാക്സിനേഷന് നല്കാന് നീക്കം തുടങ്ങി. ചൊവ്വാഴ്ചയാണ് ഡിഫ്ത്തീരിയ ബാധിച്ച് കുട്ടി മരിക്കുന്നുന്നത്. പൊന്നാനി സര്‍ക്കാര്‍ ആശുപത്രിയിലായിരുന്നു കൂട്ടിയെ പ്രവേശിപ്പിച്ചത്. പിന്നീട് രോഗം കൂടിയതിനെതുടര്‍ന്ന് തൃശ്ശൂൂര്‍ മെഡിക്കല്‍ കോളജിലേക്ക് മാറ്റുകയായിരുന്നു.
ജൂണ്‍ ഒമ്പതാം തീയതിയാണ് രോഗ ലക്ഷണങ്ങളോടെ കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. എന്നൽ കുട്ടിക്ക് ബി.സി.ജി കുത്തിവയ്പ്പ് മാത്രമാണ് എടുത്തിരുന്നത്. ജനനസമയം മുതല്‍ അഞ്ചുവയസ്സുവരെ പല ഘട്ടങ്ങളായി നല്‍കേണ്ട ഡിപിടി കുത്തിവയ്പ്പാണ് ഡിഫ്തീരിയയെ പ്രതിരോധിക്കുന്നത്. ഈ കുത്തിവയ്പ്പ് എടുത്തിരുന്നില്ലെന്നാണ് ആരോഗ്യവകപ്പിന്റെ വിലയിരുത്തല്‍.
എടപ്പാള്‍ പഞ്ചായത്തിലെ അംഗങ്ങളാണെങ്കിലും, കുട്ടിയുടെ കുടുംബം പലയിടങ്ങളിലായി മാറിയാണ് താമസിച്ചിരുന്നത്. വീടുകള്‍ ഇടയ്ക്കിടെ മാറുന്നതിനാലാകാം ആരോഗ്യപ്രവര്‍ത്തകര്‍ക്ക് ഇവരെ കണ്ടെത്തി കുത്തിവയ്പ്പ് എടുക്കാൻ കഴിയാതെ പോയതെന്നാണ് പഞ്ചായത്ത് അധികൃതരുടെ പക്ഷം. എന്നാല്‍, രോഗബാധയുണ്ടായിരിക്കുന്നത് പൊന്നാനി മുനിസിപ്പാലിറ്റി പരിധിയില്‍ വച്ചാണെന്നും, എടപ്പാളില്‍ പ്രതിരോധ കുത്തിവയ്പ്പ് എടുക്കാത്തവര്‍ താരതമ്യേന കുറവാണെന്നുമാണ് എടപ്പാള്‍ പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ നിന്നും പ്രതികരിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക