കൊച്ചി: വിവാഹസ്വപ്നങ്ങള്‍ ബാക്കിയാക്കി വേദനകളില്ലാത്ത ലോകത്തേക്കു മടങ്ങുമ്പോഴും 7 പേര്‍ക്ക് നിബിയ പുതുജീവന്‍ നല്കി. പെരുമ്പാവൂർ മാറമ്ബിള്ളിയിലുണ്ടായ കാറപകടത്തില്‍ ഗുരുതരമായി പരുക്കേറ്റു ചികിത്സയിലിരുന്ന ഇടുക്കി ചേറ്റുകുഴി കരിമ്പനയ്ക്കൽ നിബിയ മേരി ജോസഫാണ് ഇന്നലെ മരണത്തിനു കീഴടങ്ങിയത്. നിബിയ മേരി ജോസഫിന് വ്യാഴാഴ്ച രാത്രിയാണ് മസ്തിഷ്കമരണം സംഭവിക്കുന്നത്. വെള്ളിയാഴ്ച രാവിലെ നിബിയയുടെ അവയവങ്ങള്‍ ദാനംചെയ്യാന് വീട്ടുകാര്‍ തീരുമാനിക്കുകയായിരുന്നു. ഇടുക്കി കട്ടപ്പന വണ്ടന്മേട് കരിമ്ബനക്കല്‍ പരേതനായ ജോസഫ് ചാക്കോയുടെയും നിര്‍മലയുടെയും മകളാണ് നിബിയ. തിങ്കളാഴ്ച നടന്ന വാഹനാപകടത്തില്‍ ജോസഫും മരിച്ചിരുന്നു. അപകടത്തില്‍പ്പെട്ട് സഹോദരന് നിഥിന് ജോസഫ് ചികിത്സയിലാണ്.
ചെന്നൈ അപ്പോളോ ആശുപത്രിയില്‍ നഴ്സ് ആയിരുന്നു നിബിയ. ഓഗസ്റ്റിലാണ് നിബിയയുടെ വിവാഹം നിശ്ചയിച്ചിരുന്നത്. വിവാഹസാമഗ്രികള്‍ വാങ്ങാനായി എറണാകുളത്തേക്കുള്ള യാത്രയിലായിരുന്നു കുടുംബം. ഞായറാഴ്ച കോതമംഗലത്തെ ആന്റിയുടെ വീട്ടിലെത്തി തിങ്കളാഴ്ച രാവിലെയാണ് എറണാകുളത്തേക്ക് യാത്രതിരിച്ചത്. അവയവമാറ്റ ശസ്ത്രക്രിയയ്ക്ക് ഡോ. മാത്യു ജേക്കബ്, ഡോ. ഷിജോയ്, ഡോ. റോമല്‍ എന്നിവരും കോട്ടയം മെഡിക്കല്‍ കോളേജില്‍ നിന്നെത്തിയ ഡോ.ജയകുമാറും നേതൃത്വം നല്കി.
നിബിയയുടെ ഹൃദയം കോട്ടയം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലിരിക്കുന്ന ചങ്ങനാശ്ശേരി, നാലുകോടി സ്വദേശി സഞ്ജീവ് ഗോപിയുടെ ശരീരത്തില്‍ തുടിക്കും. ഒരു വൃക്കയും കോട്ടയം മെഡിക്കല്‍ കോളേജിലുള്ള മറ്റൊരു രോഗിക്ക് ദാനം ചെയ്തു. ഒരു വൃക്കയും പാന്‍ക്രിയാസും അമൃത ആശുപത്രിയില്‍ ചികിത്സയിലുള്ളവര്‍ക്കും കരള്‍ ആസ്റ്റര്‍ മെസിറ്റിയിലെ രോഗിക്കുമാണ് ദാനം ചെയ്തത്. നിബിയയുടെ ഹൃദയം ലഭിച്ചതോടെ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ വീണ്ടും ഹൃദയമാറ്റ ശസ്ത്രക്രിയ നടന്നു. മെഡിക്കല്‍ കോളേജ് സൂപ്രണ്ടും ഹൃദ്രോഗവിഭാഗം മേധാവിയുമായ ഡോ. ടി.കെ. ജയകുമാറാണ് ശസ്ത്രക്രിയയ്ക്ക് നേതൃത്വം നല്‍കിയത്. വെള്ളിയാഴ്ച നാലുമണിയോടെ ആരംഭിച്ച ശസ്ത്രക്രിയ മൂന്നുമണിക്കൂര്‍ നീണ്ടു. അഞ്ചാം തവണയാണ് കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ഹൃദയമാറ്റ ശസ്ത്രക്രിയ നടക്കുന്നത്.
നിബിയ മേരി ജോസഫിന്റെ ഹൃദയം കോട്ടയത്ത് എത്തിച്ച് ശസ്ത്രക്രിയ നടത്തുകയായിരുന്നു. ഹൃദയ ഭിത്തിയിലെ മസിലുകള്‍ക്ക് തകരാര്‍ സംഭവിക്കുന്ന ഡയലേറ്റഡ് കാര്‍ഡിയാക് മയോപ്പതി രോഗം ബാധിച്ച് സഞ്ജീവ് ഗോപി അഞ്ചു വര്‍ഷമായി ചികിത്സയിലാണ്. എറണാകുളത്തെ ലെയ്ത്ത് വര്‍ക്ക് ഷോപ്പില്‍ വെല്‍ഡര്‍ ആയി ജോലി ചെയ്യുമ്പോഴാണ് ആരോഗ്യ പ്രശ്നങ്ങള്‍ തുടങ്ങിയത്. തിരുവനന്തപുരം ശ്രീ ചിത്രയിലും തിരുവനന്തപുരം മെഡിക്കല്‍ കോളജിലും ചികില്‍സ നടത്തിയിരുന്നു. രണ്ടു വര്‍ഷമായി കോട്ടയം മെഡിക്കല്‍ കോളേജിലും ചികിത്സയിലായിരുന്നു. രണ്ടാഴ്ച മുന്‍പ് പക്ഷാഘാതം ഉണ്ടായതോടെ നില അതീവ ഗുരുതരമായി തുടങ്ങി.
സര്‍ക്കാരിന്റെ അവയവദാന പദ്ധതിയായ മൃതസജ്ഞീവനി പദ്ധതിയില്‍ പേര് രജിസ്റ്റര്‍ ചെയ്താണ് ശസ്ത്രക്രിയ നടത്തിയത്. നിബിയയുടെ രക്തഗ്രൂപ്പ് എ ബി പോസിറ്റീവ് ആയതിനാല്‍ നിബിയയുടെ ഹൃദയം ഏറ്റവും അനുയോജ്യമായതും സഞ്ജീവിനായിരുന്നു. ഉച്ചയ്ക്ക് രണ്ടിന് നിബിയയുടെ ഹൃദയവുമായി ആസ്റ്റര്‍ മെഡിസിറ്റിയില്‍ നിന്ന് പുറപ്പെട്ട ആംബുലന്‍സ് 3 മണിയോടെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തി. ഈ സമയം സഞ്ജീവിന്റെ ഹൃദയം മാറ്റിവയ്ക്കാനുള്ള ശസ്ത്രക്രിയ ഇവിടെ ആരംഭിച്ചിരുന്നു. മൂന്നരയോടെ ഹൃദ്രോഗ ശസ്ത്രക്രിയ വിഭാഗം മേധാവി കൂടിയായ മെഡിക്കല്‍ കോളജ് സൂപ്രണ്ട് ഡോ. ടി.കെ. ജയകുമാറിന്റെ നേതൃത്വത്തില്‍ ആരംഭിച്ച ശസ്ത്രക്രിയ വൈകിട്ട് ആറിനാണ് പൂര്‍ത്തിയായത്.
കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ഇതുവരെ 5 ഹൃദയമാറ്റ ശസ്ത്രക്രിയകളാണ് വിജയകരമായി പൂര്‍ത്തിയാക്കിയത്. 2015 ഒക്ടോബറിലായിരുന്നു ആദ്യത്തെ ഹൃദയം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ നടന്നത്.
സംസ്ഥാന സര്‍ക്കാരിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന കേരള നെറ്റ്വര്ക് ഓഫ് ഓര്‍ഗന്‍ ഷെയറിങ്ങിന്റെ അവയവ ദാന പദ്ധതിയാണു മൃതസഞ്ജീവനി. ഇതിലൂടെ പേരു രജിസ്റ്റര്‍ ചെയ്താണ് അവയവ മാറ്റ ശസ്ത്രക്രിയകള്‍ നടക്കുന്നത്. ആശുപത്രികളാണു പദ്ധതിയില്‍ രോഗിയുടെ പേര് രജിസ്റ്റര്‍ ചെയ്യുക. മസ്തിഷ്ക മരണം സ്ഥിരീകരിച്ചാല്‍ ആര്‍ക്കാണ് അവയവം നല്‍കേണ്ടത് എന്നു തീരുമാനിക്കുന്നത് രജിസ്റ്റര്‍ ചെയ്ത രോഗികളുടെ അവസ്ഥ പരിഗണിച്ചു കെഎന്‍ഒഎസിന്റെ സംസ്ഥാന തല സമിതിയാണ്. തുടര്‍ന്നു രോഗിയെ പ്രവേശിപ്പിച്ചിരിക്കുന്ന ആശുപത്രിയുമായി ബന്ധപ്പെട്ട് അവയവ ദാന നടപടികളുമായി മുന്നോട്ടു പോകും. ഇതാണ് ഇന്നലേയും നടന്നത്.
രാവിലെ 7ന് മസ്തിഷ്ക മരണം സ്ഥിരീകരിച്ചതോടെയാണു നിബിയയുടെ ബന്ധുക്കള്‍ അവയവദാനത്തിനു തയാറായത്. ഈ മാസം 10ന് ആയിരുന്നു അപകടം. ഉച്ചയ്ക്ക് 1.45 നു മരണം സ്ഥിരീകരിച്ചു. ചെന്നൈ അപ്പോളോ ആശുപത്രിയില്‍ 2 വര്‍ഷം നഴ്സായി ജോലി ചെയ്ത നിബിയ ഒന്നരവര്‍ഷമായി വിദേശത്തേക്കു പോകാനുള്ള ശ്രമത്തിലായിരുന്നു. ഇതിനിടെയാണ് വിവാഹം ഉറപ്പിച്ചത്.
കോതമംഗലത്തെ ബന്ധുവീട്ടില്‍ നിന്നു വിവാഹവുമായി ബന്ധപ്പെട്ട് ഷോപ്പിങ്ങിനായി കൊച്ചിയിലേക്കു വരുമ്പോഴായിരുന്നു അപകടം. ബൈക്ക് യാത്രക്കാരനെ ഇടിച്ചു വീഴ്ത്തിയ ശേഷം അമിത വേഗത്തില്‍ പാഞ്ഞ കാര്‍ നിയന്ത്രണം വിട്ടു നിബിയയും പിതാവും സഹോദരനും യാത്ര ചെയ്ത കാറിലും തുടര്‍ന്നു സ്കൂള്‍ ബസിലും ഇടിക്കുകയായിരുന്നു. ആലുവ-പെരുമ്പാവൂർ ദേശസാല്‍കൃത റൂട്ടില്‍ മാറമ്ബിള്ളിയില്‍ പഞ്ചായത്ത് ഓഫീസിനു സമീപമുള്ള വളവിലായിരുന്നു അപകടം.
പെരുമ്പാവൂരിൽ നിന്ന് ആലുവ ഭാഗത്തേക്കു പോയ കാറാണ് അപകടമുണ്ടാക്കിയത്. ഈ കാര്‍ മുന്നിലുണ്ടായിരുന്ന കാറിലിടിച്ച ശേഷം കാര്‍ നിയന്ത്രണം വിട്ട് ശ്രീമൂലനഗരം അല്ഫിത്രം സ്കൂളിന്റെ ബസിലിടിച്ചു. പിന്‍വശവും മുന്‍വശവും തകര്‍ന്ന ഈ കാറിലെ യാത്രക്കാരായിരുന്നു ജോസഫ് ചാക്കോയും മക്കളും. സ്കൂള്‍ ബസ് വൈദ്യുതി തൂണിലിടിച്ചാണ് നിന്നത്. വിദ്യാര്‍ത്ഥികള്‍ക്ക് നിസ്സാര പരിക്കേറ്റു. പൊലീസും ഫയര്‍ഫോഴ്സും നാട്ടുകാരും ചേര്‍ന്ന് കാര്‍ വെട്ടിപ്പൊളിച്ചാണ് പരിക്കേറ്റവരെ പുറത്തെടുത്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക