ദില്ലി: കേരള മുഖ്യമന്ത്രി പിണറായി വിജയന് പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി കൂടിക്കാഴ്ച നടത്തി. രാവിലെ പത്ത് മണിയോടെ കല്ല്യാണ്‍ മാര്‍ഗ്ഗിലെ പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിയില്‍ എത്തിയാണ് മുഖ്യമന്ത്രി പ്രധാനമന്ത്രിയെ കണ്ടത്. കേരളത്തിന്റെ ആവശ്യങ്ങള്‍ ഉള്‍ക്കൊള്ളിച്ച് സമഗ്രമായ നിവേദനം മുഖ്യമന്ത്രി പ്രധാനമന്ത്രിക്ക് കൈമാറി.
വിമാനത്താവളത്തിന്റെ വികസനത്തിന് വേണ്ട പദ്ധതികളുമായി സംസ്ഥാന സര്‍ക്കാര്‍ മുന്നോട്ട് പോകുന്നതിനിടെ അത് സ്വകാര്യകമ്പനിക്ക് കൊടുക്കുന്നതിലെ വൈരുധ്യം മുഖ്യമന്ത്രി പ്രധാനമന്ത്രിയെ ധരിപ്പിച്ചു.
കൂടാതെ പ്രളയവുമായി ബന്ധപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ ആവശ്യപ്പെട്ട ധനസഹായം കേന്ദ്രത്തില്‍ നിന്നും ലഭിച്ചില്ലെന്നും സംസ്ഥാനത്തിന്റെ പുനര്‍നിര്‍മ്മാണത്തിനും പുനരധിവാസത്തിനും കേന്ദ്രസഹായം ആവശ്യമാണെന്നും മുഖ്യമന്ത്രി പ്രധാനമന്ത്രിയെ അറിയിച്ചു. സംസ്ഥാനം വീണ്ടും മഴക്കെടുതിയെ നേരിടുകയാണെന്ന കാര്യവും ദേശീയപാത വികസനത്തിനുള്ള മുന്‍ഗണനാ പട്ടികയില്‍ നിന്നും സംസ്ഥാനത്തെ ഒഴിവാക്കിയതും മുഖ്യമന്ത്രി പ്രധാനമന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തി.
ഇതോടൊപ്പം രണ്ടാം മോദി സര്‍ക്കാരിന്റെ ആദ്യ ബജറ്റ് വരാനിരിക്കുന്ന സാഹചര്യത്തില്‍ സംസ്ഥാനത്തെ അവഗണിക്കരുതെന്നും മുഖ്യമന്ത്രി നരേന്ദ്രമോദിയോട് അഭ്യര്‍ത്ഥിച്ചു. കൃഷി, ഗ്രാമവികസനം, നഗരവികസനം തുടങ്ങിയ മേഖലകളില്‍ വിവിധ പദ്ധതികളും സംസ്ഥാനം നിര്‍ദേശിച്ചു. ദേശീയപാതാ വികസനവുമായി ബന്ധപ്പെട്ട് കേന്ദ്രഉപരിതലഗതാഗതമന്ത്രി നിതിന്‍ ഗഡ്കരിയേയും മുഖ്യമന്ത്രിയും പൊതുമരാമത്ത് മന്ത്രി ജി.സുധാകരനും ഇന്ന് കാണുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക