മാവേലിക്കര: പട്ടാപ്പകല്‍ ഒരു പൊലീസുകാരിയെ മറ്റൊരു പൊലീസുകാരന് വഴിയിലിട്ട് വെട്ടി പെട്രോളൊഴിച്ച് കത്തിച്ചതിന്റെ നടുക്കം വിട്ടുമാറാതെ നാട്ടുകാര്‍. ഉച്ചക്ക് വീട്ടിലെത്തിയ ശേഷം വസ്ത്രം മാറി കുടുംബവീട്ടിലേക്ക് സ്കൂട്ടറോടിച്ച് പോകും വഴിയാണ് സൗമ്യയെ അജാസ് ദാരുണമായി കൊലപ്പെടുത്തുന്നത്. വീട്ടില്‍ നിന്ന് ഇറങ്ങി സമീപത്തെ ചെറിയ റോഡിലേക്ക് കയറുമ്പോഴായിരുന്നു കാറുമായി അജാസ് എത്തിയത്. സ്കൂട്ടറില്‍ കാറിടിപ്പിച്ച് വീഴ്ച്ത്തിയ ശേഷമാണ് അജാസ് സൗമ്യയെ വെട്ടിയത്.
വെട്ടേറ്റ സൗമ്യ അലറിക്കരഞ്ഞ് പ്രാണരക്ഷാര്‍ത്ഥം അടുത്ത വീട്ടിലേക്ക് ഓടിക്കയറിയെങ്കിലും അജാസ് വെറുതെ വിടാതെ പിന്നാലെ ഓടിച്ചെന്ന് പെട്രോളൊഴിച്ച് തീ കൊളുത്തുകയായിരുന്നു. നിമിഷങ്ങള്‍ക്കകം തീഗോളമായി സൗമ്യ മാറിയത് കണ്ട് നാട്ടുകാര്‍ ഓടിക്കൂടിയിട്ടും ഒന്നും ചെയ്യാന്‍ കഴിഞ്ഞില്ല. അത്രയേറെ തീയാളി പടര്‍ന്നിരുന്നു എന്നാണ് ദൃക്സാക്ഷികള്‍ പറയുന്നത്.
എറണാകുളത്ത് ട്രാഫിക് പൊലീസ് ആയി ജോലി ചെയ്യുന്ന അജാസ് ഏതാനും ദിവസമായി അവധിയിലാണെന്നാണ് വിവരം. ഇയാള്‍ക്കും അന്‍പത് ശതമാനത്തോളം പൊള്ളലേറ്റിട്ടുണ്ട്. മെഡിക്കല്‍ കോളേജ് ആശുപത്രിയിലാക്കിയ ഇയാളുടെ ആരോഗ്യ അവസ്ഥ മെച്ചപ്പെട്ട ശേഷം മാത്രമെ കൊലപാതക കാരണം വ്യക്തമാക്കു എന്നാണ് പൊലീസ് പറയുന്നത്.
മാവേലിക്കര വള്ളിക്കുന്നതിന് അടുത്ത് കാഞ്ഞിപ്പുഴയില്‍ ഇന്നലെ വൈകീട്ടാണ് നാടിനെ നടുക്കിയ സംഭവം ഉണ്ടായത്. കൊല്ലപ്പെട്ട സിവില്‍ പോലീസ് ഓഫീസര്‍ സൗമ്യയും കൊലപാതകം നടത്തിയ പൊലീസുകാരന് അജാസും തമ്മില്‍ ഏറെ കാലമായി അടുപ്പമുണ്ടായിരുന്നു എന്നാണ് പോലീസിന്റെ വെളിപ്പെടുത്തലിൽ പറയുന്നത്. തൃശൂര്‍ ജില്ലയിലെ കെഎപി ബെറ്റാലിയനില്‍ തുടങ്ങിയതാണ് ഇരുവരും തമ്മിലുള്ള സൗഹൃദമെന്നാണ് വിവരം. പോലീസില്‍ ട്രെയിനിയായി സൗമ്യ ക്യാമ്പിലെത്തിയപ്പോൾ പരിശീലനം നല്കാന് അജാസ് അവിടെ ഉണ്ടായിരുന്നു.
ഇരുവരും തമ്മില്‍ അന്ന് തുടങ്ങിയ സൗഹൃദമാണ് പിന്നീട് കലഹത്തിലേക്കും ഇപ്പോള്‍ കൊലപാതകത്തിലേക്കും നയിച്ചതെന്നാണ് ഇപ്പോൾ ലഭിക്കുന്ന വിവരം. എന്നാൽ ഇരുവരുടെയും ബന്ധത്തെ കുറിച്ച് വീട്ടുകാര്‍ക്ക് അറിവില്ലായിരുന്നു. മാത്രമല്ല, ചില സാമ്പത്തിക ഇടപാടുകളും ഇവര്‍ തമ്മില്‍ ഉണ്ടായിരുന്നതായി സൂചന ഉണ്ട്.
പക്ഷെ എവിടെയാണ് ഇരുവരും കലഹത്തിലേക്ക് പോയതെന്നോ കൊലപാതകത്തിന് കാരണമായതെന്നോ വ്യക്തമായ വിവരങ്ങളൊന്നും ഇത് വരെ പോലീസിന് ലഭിച്ചിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക