ബ്രസീലിയ: കോപ അമേരിക്കയിൽ ഗ്രൂപ്പ് തലത്തിലെ ആദ്യ മത്സരത്തിൽ ലാറ്റിനമേരിക്കൻ അർജന്റീനയ്ക്ക് ഞെട്ടിക്കുന്ന തോൽവി. ഫോണ്ടെനോവ അരീനയില്‍ നടന്ന മത്സരത്തില്‍ ശക്തരായ കൊളംബിയ എതിരില്ലാത്ത രണ്ട് ഗോളുകൾക്ക് മെസ്സിയെയും കൂട്ടരെയും തകർത്തുവിട്ടു. 71-ാം മിനിറ്റില്‍ റോജര്‍ മാര്‍ട്ടിനസും 86-ാം മിനിറ്റില്‍ ഡുവാന്‍ സപാട്ടയുമാണ് കൊളംബിയക്ക് വേണ്ടി ഗോള്‍ നേടിയത്.
മത്സരത്തില്‍ 4-2-3-1 ശൈലിയിലാണ് അര്‍ജന്റീന കളിക്കാനിറങ്ങിയത്. കൊളംബിയ 4-3-3 ശൈലിയിലും കളത്തിലിറങ്ങി. തുടക്കത്തിൽ അർജന്റീന ആക്രമിച്ച് കളിച്ച് കളി തങ്ങളുടെ വരുതിയിലാക്കുമെന്ന് തോന്നിയെങ്കിലും പിന്നീടങ്ങോട്ട് കൊളംബിയയുടെ ആക്രമണത്തിന് മൂർച്ചയേറി.
രണ്ടാംപകുതിയില്‍ ഡി മരിയയെ പിൻവലിച്ച അർജന്റീന പകരം റോഡ്രിഗോ ഡീ പോളിനെ കളത്തിലിറക്കി. എന്നാൽ കൊളംബിയൻ കുതിപ്പിനെ പൂട്ടാൻ അത് മതിയാകുമായിരുന്നില്ല. 46-ാം മിനിറ്റില്‍ പരേദേസിന്റെ ഷോട്ട് കൊളംബിയന്‍ ഗോള്‍പോസ്റ്റിന് അരികിലൂടെ പുറത്തേക്കുപോയെങ്കിലും ഗോളായില്ല. 62-ാം മിനിറ്റില്‍ ബോക്സിന് പുറത്തുനിന്ന് ലയണല്‍മെസിയും ഷോട്ട് തൊടുത്തെങ്കിലും കൊളംബിയന്‍ ഗോളി ഒസ്മിന റാമിറസ് രക്ഷപ്പെടുത്തി.
86-ാം മിനിറ്റിൽ ഡുവാന്‍ സപാട്ടയുടെ ക്ലോസ് റേഞ്ച് ഷോട്ട് അർജന്റീനയുടെ തോൽവി ഉറപ്പിച്ചു. ഗ്രൂപ്പ് എ.യിലെ വെനസ്വേല-പെറു മത്സരം ഗോള്‍രഹിത സമനിലയില്‍ അവസാനിച്ചു. ഇരുടീമുകള്‍ക്കും ഓരോ പോയിന്റ് ലഭിച്ചു. ആദ്യകളിയില്‍ ബൊളീവിയയെ തകര്‍ത്ത ബ്രസീലാണ് മൂന്നുപോയിന്റുമായി ഗ്രൂപ്പ് എ.യില്‍ മുന്നിലുള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക