കണ്ണൂര്‍: സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകന് ബിനോയ് കോടിയേരി ഒളിവിലാണെന്ന് സൂചന. ബീഹാര്‍ സ്വദേശിനി നല്കിയ രേഖകളും ഫോട്ടോകളും തെളിവുകളും ശേഖരിച്ചതിന് ശേഷമാണ് മുംബൈയില്‍ നിന്നുള്ള പൊലീസ് സംഘം കണ്ണൂരില്‍ എത്തിയത്. സ്ഥലത്തുണ്ടെങ്കില്‍ ബിനോയ് കോടിയേരിയെ അറസ്റ്റ് ചെയ്യാനും കൂടിയാണ് പൊലീസ് തലശ്ശേരി തിരുവങ്ങാട്ടെ വീട്ടിലെത്തിയത്.
ആവശ്യമെങ്കില്‍ ഡിഎന്‍എ ടെസ്റ്റ് അടക്കമുള്ള പരിശോധനകളിലേക്ക് പോകാമെന്ന് പൊലീസ് ബിനോയ് കോടിയേരിയുടെ കുടുംബത്തെ ധരിപ്പിച്ചിരുന്നു. ഫോണ്‍ രേഖകള്‍ അടക്കമുള്ള തെളിവുകള്‍ ഉണ്ടെന്നും ബിനോയിയുടെ രണ്ട് വീടുകളിലുമെത്തി പൊലീസ് സംഘം കുടുംബത്തെ ബോധ്യപ്പെടുത്തുകയും ചെയ്തു. മുംബൈ ഓഷിവാര പൊലീസ് സ്റ്റേഷനില്‍ നിന്നുള്ള സംഘമാണ് കേസില്‍ കൂടുതല്‍ അന്വേഷണം നടത്തുന്നതിനായി കണ്ണൂരിലെത്തിയത്.
എന്നാല്‍, ബിനോയിയെ നേരില്‍ കാണാന്‍ മുംബൈ പൊലീസിന് കഴിഞ്ഞില്ല. ബിനോയിയുടെ ഫോണ്‍ സ്വിച്ച് ഓഫ് ചെയ്ത നിലയിലാണ്. ചോദ്യം ചെയ്യലിന് ഹാജരാകാന്‍ നിര്‍ദ്ദേശിച്ചു കൊണ്ടുള്ള നോട്ടീസ് നല്‍കിയാണ് മുംബൈ പൊലീസ് സംഘം തലശ്ശേരിയില്‍ നിന്ന് മടങ്ങിയത്. ബിനോയ് കോടിയേരി നിലവില്‍ ഒളിവിലാണോ എന്ന സംശയവും നിലനില്‍ക്കുന്നുണ്ട്.
വിവാഹ വാഗ്ദാനം നല്കി 2009 മുതല്‍ 2018 വരെ പീഡിപ്പിച്ചെന്നുവെന്നാണ് ബിഹാര്‍ സ്വദേശിനിയായ യുവതി പൊലീസിന് നല്കിയ പരാതിയില്‍ പറയുന്നത്. ബന്ധത്തില്‍ എട്ട് വയസ്സുള്ള കുട്ടിയുണ്ടെന്നും 34കാരി പറയുന്നു. അന്ധേരിയിലെ ഒഷിവാര പൊലീസ് സ്റ്റേഷനില്‍ കഴിഞ്ഞ വ്യാഴാഴ്ചയാണ് യുവതി പരാതി നല്‍കിയത്. എന്നാൽ ആരോപണങ്ങള്‍ അടിസ്ഥാന രഹിതമാണെന്നും പണം തട്ടാനുള്ള ശ്രമമാണെന്നും ബിനോയ് പ്രതികരിച്ചിരുന്നു. ഇതിനിടെയാണ് യുവതിയെ തനിക്ക് പരിചയമുണ്ടെന്ന് ബിനോയ് പോലീസിനോട് പറഞ്ഞത്.
യുവതിയുടെ പരാതിയില്‍ മുംബൈ പോലീസ് തെളിവുകള്‍ ശേഖരിക്കുകയാണ്. പരാതിക്കാരിയുടെ കൈവശമുണ്ടെന്ന് അവകാശപ്പെടുന്ന ഡിജിറ്റല്‍ തെളിവുകള്‍ പോലീസ് പരിശോധിക്കും. ബിനോയിയുമായുള്ള വാട്ട്സ് ആപ്പ് സന്ദേശങ്ങളാണ് ഇതില്‍ പ്രധാനം. കൂടാതെ ഫോട്ടോകള്‍ അടക്കമുള്ള തെളിവുകളും യുവതിയുടെ കൈവശമുണ്ട്.
ബിനോയ് കോടിയേരിക്കെതിരായ ലൈംഗികാരോപണ പരാതിയില്‍ പ്രതികരണവുമായി ബിജെപി നേതാവ് ബി ഗോപാലകൃഷ്ണന് രണ്ട് ദിവസം മുൻപ് മുന്നോട്ട് വന്നിരുന്നു . ബിനോയിക്കെതിരായ പരാതി ഗുരുതരമാണെന്നും വിഷയത്തില്‍ പിണറായിയും വി എസും മറുപടി പറയണമെന്നും ഗോപാലകൃഷ്ണന് പറഞ്ഞിരുന്നു.
പരാതിക്കാരിയായ യുവതിയെ ബിനോയ് ഏറ്റെടുക്കണമെന്നും അതുവഴി നവോത്ഥാനം നടപ്പാക്കണം എന്നും അദ്ദേഹം കുട്ടിച്ചേർക്കുകയുണ്ടായി. കോടിയേരി രാജി വെച്ച് മാന്യത കാണികേണ്ടിയിരിക്കുന്നു വെന്നും മൗനം വെടിഞ്ഞ് കേസിൽ തീരുമാനം എടുക്കണമെന്നും ഗോപാലകൃഷ്ണന് ആവശ്യപ്പെട്ടു.
സംഭവത്തില്‍ സമഗ്ര അന്വേഷണം നടത്തണമെന്ന് ബിജെപി, മഹാരാഷ്ട്ര സര്‍ക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ടായിരുന്നു. എന്നാല്‍, ഈ പരാതി ബ്ലാക്മെയിലിങ് ശ്രമമാണെന്നു ബിനോയ് പ്രതികരിച്ചിരുന്നു. താൻ കേസിൽ അറസ്റ്റിലാകുമെന്ന സാഹചര്യം വന്നതിനു പിന്നാലെയാണ് മുൻകൂർ ജാമ്യത്തിന് ബിനോയ് അപേക്ഷിക്കുന്നത്. പരാതിയുടെ അടിസ്ഥാനത്തിൽ അന്വേഷം മുന്നോട്ട് പോകുമ്പോഴാണ് ബിനോയ് ഒളിവിലാണെന്ന സൂചന പോലീസിന് ലഭിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക