കോഴിക്കോട്: കല്ലട ട്രാവല്‍സിനെതിരെ പുതിയ ആരോപണം. ബസില്‍ യാത്ര ചെയ്യുകയായിരുന്ന തമിഴ് യുവതിയെ ബസിന്റെ രണ്ടാം ഡ്രൈവര്‍ പീഡിപ്പിക്കാന്‍ ശ്രമിച്ചതായാണ് പരാതി. യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ ബസിന്റെ രണ്ടാം ഡ്രൈവര്‍ ജോണ്സണ് ജോസഫിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. മലപ്പുറം തേഞ്ഞിപ്പലത്ത് വച്ചാണ് ബസിനൊപ്പം ഇയാളെയും പൊലീസ് കസ്റ്റഡിയിലെടുത്തത്. ഇതോടെ കല്ലട ഗ്രൂപ്പിന്റെ ബസ് വീണ്ടും വിവാദത്തിലാവകുയാണ്. കോട്ടയം സ്വദേശിയാണ് ജോണ്സണ് ജോസഫ്. ഇയാള്‍ക്കെതിരെ മാത്രമാണ് പൊലീസ് നടപടി എടുത്തിട്ടുള്ളത്. ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തു. പുലര്‍ച്ചെ രണ്ടിന് സഹയാത്രികരാണ് പ്രതിയെ തടഞ്ഞുവച്ചത്. കണ്ണൂരില്‍ നിന്ന് കൊല്ലത്തേക്ക് യാത്ര ചെയ്ത തമിഴ്നാട്ടുകാരിയാണ് പരാതിക്കാരി. ബസ് കോഴിക്കോട്ട് എത്തിയപ്പോഴാണ് പീഡനശ്രമം നടന്നത്.
കണ്ണൂരില്‍ നിന്ന് കൊല്ലത്തേക്കുപോകുന്ന തമിഴ്നാട് സ്വദേശിയെയാണ് ബസ്സിന്റെ രണ്ടാം ഡ്രൈവർ പീഡിപ്പിക്കാന്‍ ശ്രമിച്ചത്. യുവതിയോട് മോശമായി ഇടപെടല്‍ നടത്തിയ രണ്ടാം ഡ്രൈവറുടെ ശ്രമം കോഴിക്കോട് എത്തിയപ്പോഴാണ് പിടിക്കപ്പെട്ടത്. അവിടെ നിന്ന് ബസ് എടുത്തുവെങ്കിലും പ്രതിഷേധവും തര്‍ക്കവും തുടങ്ങി. ഇതേ തുടർന്ന് രാമനാട്ടുകരയിലും പ്രതിഷേധമുണ്ടായി. ബസ് തേഞ്ഞിപ്പലത്ത് എത്തിയപ്പോള്‍ അത് വീണ്ടും ആളിക്കത്തി. ഇതോടെ പൊലീസ് സംഭവസ്ഥലത്തെത്തി. യുവതി പരാതിയില്‍ ഉറച്ച് നിന്നതോടെ രണ്ടാം ഡ്രൈവറെ അറസ്റ്റ് ചെയ്തു. പ്രശ്നക്കാരെ ബസില്‍ ജീവനക്കാരായി നിയോഗിക്കരുതെന്ന് കല്ലട ഗ്രൂപ്പിന് പോലീസ് മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇതിന്റെ ലംഘനം നടന്നതിന് തെളിവാണ് ഈ സംഭവവും.
സംഭവത്തെ തുടര്‍ന്ന് ബസ് തേഞ്ഞിപ്പലം പൊലീസ് പിടിച്ചെടുത്തു. യാത്രക്കാര്‍ സംഘടിച്ചാണ് പ്രതിയെ പിടികൂടി പൊലീസിന് കൈമാറിയത്. രണ്ട് ദിവസം മുൻപ് മറ്റൊരു കല്ലട ബസില്‍ യാത്രക്കാരനെതിരായ ക്രൂരതയുടെ വാര്‍ത്ത പുറത്തുവന്നതിന് പിന്നാലെയാണ് പീഡന വിവരവും പുറത്തുവന്നത്. അമിത വേഗതയില്‍ അശ്രദ്ധമായി ബസോടിച്ചു ഹംപില്‍ ചാടിയത് കാരണം യാത്രക്കാരന്റെ തുടയെല്ല് പൊട്ടിയിരുന്നു. വേദനകൊണ്ടു പുളഞ്ഞ യാത്രക്കാരനെ ആശുപത്രിയില്‍ എത്തിക്കാന്‍ പോലും ബസ് ജീവനക്കാര്‍ തയാറായില്ല. കല്ലട ബസില്‍ യാത്ര ചെയ്ത പയ്യന്നൂര്‍ സ്വദേശി മോഹനാണ് ദുരാനുഭവം ഉണ്ടായത്.
ഗുരുതരാവസ്ഥയിലായ മോഹനെ ഒടുവില്‍ മകന് എത്തിയാണ് ആശുപത്രിയിലാക്കിയത്. ശസ്ത്രക്രിയക്ക് ശേഷം ആശുപത്രിയിലെ അത്യാഹിത വിഭാഗത്തില്‍ നിരീക്ഷണത്തില്‍ ആയിരുന്ന മോഹനെ വാര്‍ഡിലേക്ക് മാറ്റിയിരുന്നു. കഴിഞ്ഞ ഞായറാഴ്ച, പയ്യന്നൂരിനടുത്തുള്ള പെരുമ്പയിൽ നിന്നുമാണ് മോഹന്‍ ബസില്‍ കയറിയത്. തുടര്‍ന്ന് ബസ് പുലര്‍ച്ചെ രണ്ടരയോടെ മൈസൂര്‍ കടന്ന് അല്‍പ്പസമയത്തിനകമാണ് അപകടം സംഭവിച്ചത്. മോഹന്‍ ബസിന്റെ ഏറ്റവും പുറകുവശത്തായിരുന്നു ഇരുന്നിരുന്നത്. തനിക്ക് പരിക്ക് പറ്റിയതിനെ തുടര്‍ന്ന് മോഹനന് ഉറക്കെ നിലവിളിച്ചെങ്കിലും ബസ് ജീവനക്കാര്‍ അത് ഗൗനിച്ചില്ല.
ആശുപത്രിയില്‍ എത്തിയ മോഹനെ രണ്ടുതവണ ശസ്ത്രക്രിയയ്ക്ക് വിധേയനാക്കി. മൂന്ന് മാസം വിശ്രമം ആവശ്യമാണെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. സംസ്ഥാന ഗതാഗത മന്ത്രി എ.കെ ശശീന്ദ്രന് പരിക്കേറ്റ മോഹനുമായി സംസാരിച്ചിരുന്നു. മറ്റൊരു സംസ്ഥാനത്ത് നടന്ന സംഭവം ആയതിനാല്‍ പരിഹാരം കാണുന്നതിന് പരിമിതി ഉണ്ടെന്നും, എന്നാല്‍ വേണ്ട കാര്യങ്ങളെല്ലാം ചെയ്തു തരുമെന്നും മന്ത്രി ഉറപ്പ് നല്കി. ‘യാത്രക്കാരോട് മാന്യമായി പെരുമാറേണ്ടത് പൊതുജനതാല്‍പ്പര്യം മാത്രമല്ല, സര്‍വീസ് നടത്തുന്നവരുടേയും താല്‍പ്പര്യമാണ്. ഈ വസ്തുത കല്ലട ബസ് സര്‍വീസ് നടത്തുന്നവര്‍ ഇനിയും മനസിലാക്കിയിട്ടില്ല. ഇതില്‍ വേണ്ട പരിഹാരങ്ങള്‍ ചെയ്ത മുന്നോട്ട് പോകുമെന്നാണ് മണ്ഡരി പറയുന്നത് .ഇതിന് ശേഷമാണ് പുതിയ വിവാദം.
നേരത്തെ യാത്രക്കാരെ തല്ലിയ സംഭവവും മറ്റും വലിയ ചര്‍ച്ചയായിരുന്നു. ഒരു കാരണവശാലും ക്രിമിനലുകളെ ബസില്‍ ജോലിക്ക് നിയോഗിക്കില്ലെന്ന് സുരേഷ് കല്ലട ഉറപ്പ് നല്കി. ഇത് നടന്നിട്ടില്ലെന്ന് തെളിയിക്കുന്നതാണ് പുതിയ സംഭവവും.
പ്രതികരിക്കാൻ ഇവിടെ എഴുതുക