തിരുവനന്തപുരം: കല്ലട ബസ്സിലെ പീഡനശ്രമത്തില്‍ ആരോപണ വിധേയനായ ഡ്രൈവറുടെ ലൈസന്‍സ് റദ്ദാക്കാനുള്ള നടപടികള്‍ സ്വീകരിക്കുമെന്ന് ഗതാഗത മന്ത്രി എ.കെ.ശശീന്ദ്രന്. ബസിലെ ഡ്രൈവറും കോട്ടയം സ്വദേശിയുമായ ജോണ്‍സനാണ് യാത്രക്കാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചത്. പ്രതിക്കെതിരെ കര്‍ശന നിയമനടപടികളുമായി മുന്നോട്ട് പോകുമെന്നും മന്ത്രി വ്യക്തമാക്കി.
അരുണാചല്‍ പ്രദേശിലാണ് ബസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. അതിനാല്‍ സംസ്ഥാന മോട്ടോര്‍ വാഹനവകുപ്പിന് ബസിന്റെ പെര്‍മിറ്റ് റദ്ദാക്കാന്‍ സാധിക്കില്ല. ചട്ടങ്ങള്‍ പാലിച്ചാണോ ബസുകള്‍ സര്‍വീസ് നടത്തുന്നതെന്ന് കര്‍ശനമായി നീരീക്ഷിക്കുമെന്നും എ.കെ.ശശീന്ദ്രന് പറഞ്ഞു.
കണ്ണൂരില്‍ നിന്ന് കൊല്ലത്തേക്ക് പോകുകയായിരുന്ന ബസില്‍ ഇന്ന് പുലര്‍ച്ചെ രണ്ടോടെയാണ് പീഡനശ്രമം നടന്നത്. തമിഴ്നാട്ടുകാരി യുവതിയെയാണ് രണ്ടാം ഡ്രൈവര്‍ പീഡിപ്പിക്കാന്‍ ശ്രമിച്ചത്. ഇതേത്തുടര്‍ന്നു യാത്രക്കാരാണ് പ്രതിയെ പിടികൂടി പോലീസിനു കൈമാറിയത്. ബസ് മലപ്പുറം തേഞ്ഞിപ്പാലം പോലീസ് പിടിച്ചെടുത്തു.
കല്ലട ബസ് ജീവനക്കാര്‍ യാത്രക്കാരെ മര്‍ദിച്ച സംഭവം കഴിഞ്ഞു മാസങ്ങള്‍ പിന്നിടുമ്പോഴാണ് യുവതിക്ക് നേരെ പീഡനശ്രമം ഉണ്ടായിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക