കണ്ണൂര്‍: മഞ്ഞപിത്തം ബാധിച്ച് കരള്‍ മാറ്റിവെക്കാനൊരുങ്ങവേ തളിപ്പറമ്പ് കൂവേരിയിലെ നവമീ ഹരിദാസിന്റെ മരണത്തില്‍ ദുരൂഹത. നവമിയുടെ മരണം വിഷം അകത്ത് ചെന്നതിനാലാണെന്ന് എറണാകുളം ആസ്റ്റര്‍ മെഡിസിറ്റിയിലെ കരള്‍ രോഗ വിദഗ്ദന് തളിപ്പറമ്പ് പൊലീസിനെ അറിയിച്ചിരിക്കയാണ്.
വിവരം തളിപ്പറമ്പ് ആര്.ഡി.ഒ. യെ പോലീസ് അറിയിച്ചതോടെ മൃതദേഹം പരിയാരം മെഡിക്കല്‍ കോളേജില്‍ എത്തിച്ച് പോസ്റ്റുമോര്‍ട്ടം നടത്തി. കേസെടുത്ത് തുടരന്വേഷണം നടത്താനും പൊലീസ് തീരുമാനിച്ചിട്ടുണ്ട്. നവമിയുടെ അടുത്ത ബന്ധു അഡ്വ. രാജേഷിന്റെ മൊഴി പ്രകാരമാണ് തളിപ്പറമ്പ് പോലീസ് എഫ്.ഐ. ആര്. രജിസ്ട്രര്‍ ചെയ്തതത്.
മരണത്തില്‍ നവമിയുടെ ബന്ധുക്കള്‍ക്ക് പരാതിയുണ്ടെന്ന് പൊലീസിന് നല്കിയ മൊഴിയില്‍ പറയുന്നു. തളിപ്പറമ്ബ് സര്‍യ്യിദ് കോളേജില്‍ മൂന്നാം വര്‍ഷ ബിരുദത്തിന് പഠിക്കവേ കഴിഞ്ഞ വര്‍ഷം ഡിസംബര്‍ 23 ന് എളമ്പരത്തെ രാഹുല്‍ കൂട്ടിക്കൊണ്ടു പോവുകയായിരുന്നു. അടുത്ത ദിവസം രജിസ്ട്രര്‍ വിവാഹം ചെയ്ത് ഇരുവരും പൊലീസില്‍ ഹാജരായി. നവമിയുടെ പിതാവ് ഹരിദാസിന്റെ പരാതിയില്‍ പൊലീസ് കേസെടുത്തെങ്കിലും കോടതിയില്‍ ഹാജരായ നവമി ഭര്‍ത്താവ് രാഹുലിനൊപ്പം പോവുകയായിരുന്നു.
പിന്നീട് വീട്ടുകാരുമായി ബന്ധമുണ്ടായിരുന്നില്ല. കഴിഞ്ഞ ഫെബ്രുവരി മാസം മുത്തശ്ശി മരിച്ചപ്പോള്‍ രണ്ടു തവണ വീട്ടിലെത്തിയിരുന്നു. തുടര്‍ന്ന് അച്ഛന് ഹരിദാസിനെ ഫോണില്‍ ബന്ധപ്പെടാറുണ്ടെങ്കിലും അടുപ്പം കാട്ടിയിരുന്നില്ല. എന്നാല്‍ ഭര്‍തൃവീട്ടില്‍ തനിക്ക് നേരെ പീഡനം നടക്കുന്നുവെന്ന് സൂചിപ്പിച്ച് അമ്മയ്ക്ക് സന്ദേശമയച്ചിരുന്നു.
നവമി അയച്ച നിരവധി വാട്സാപ്പ് മെസേജുകള്‍ അമ്മ കനകവല്ലിയുടെ ഫോണിലുണ്ട്. കരള്‍ രോഗത്തിന് കാരണമായ വിഷാംശം നവമിയുടെ ശരീരത്തില്‍ എങ്ങിനെയാണ് എത്തിയതെന്ന അന്വേഷണം പൊലീസ് നടത്തുന്നുണ്ട്. നവമിയുടെ പിതാവ് ഹരിദാസന് ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് ഉടന്‍ പരാതി നല്‍കും. കരള്‍ രോഗമാണെന്ന് പറഞ്ഞ് ഭര്‍ത്താവും വീട്ടുകാരും തളിപ്പറമ്ബ് , കണ്ണൂര്‍ എന്നിവിടങ്ങളിലെ ആശുപത്രികളില്‍ നവമിയെ ചികിത്സക്ക് കൊണ്ടു പോയിരുന്നു.
കഴിഞ്ഞ വെള്ളിയാഴ്ചയാണ് ഐ.സി.യു ആംബുലന്‍സില്‍ എറണാകുളത്തേക്ക് കൊണ്ടു പോയത്. ചികിത്സക്ക് 30 ലക്ഷത്തോളം രൂപ ആവശ്യമുണ്ടായതിനാല്‍ നാട്ടുകാര്‍ കമ്മിറ്റി രൂപീകരിച്ച് പണം സ്വരൂപിക്കാനാരംഭിച്ചിരുന്നു. അതിനിടയിലാണ് സഹപാഠികളേയും ബന്ധുക്കളേയും കണ്ണീരിലാഴ്ത്തി നവമി മരണമടഞ്ഞത്.
മരണ കാരണം കരള്‍ രോഗമല്ല വിഷാംശം ഉള്ളില്‍ ചെന്നാണെന്ന കരള്‍ രോഗ വിദഗ്ദന്റെ കണ്ടെത്തലോടെ ഭര്‍തൃവീട്ടുകാര്‍ക്കെതിരെ പ്രതിഷേധം ഉയരുകയാണ്. പോസ്റ്റുമോര്‍ട്ടം ചെയ്ത മൃതദേഹം കൂവേരി കൊട്ടക്കാനം യു.പി. സ്ക്കൂളില്‍ പൊതു ദര്‍ശനത്തിന് വെച്ച ശേഷം ഉച്ചതിരിഞ്ഞ് സംസ്ക്കരിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക