തിരുവനന്തപുരം: പ്രളയാനന്തര പ്രവര്‍ത്തനങ്ങളില്‍ സര്‍ക്കാരിന് വീഴ്ചപറ്റിയെന്ന പ്രതിപക്ഷത്തിന്റെ ആരോപണത്തെ പരിഹസിച്ച് മുഖ്യമന്ത്രി. നവകേരള നിര്‍മ്മാണം പരാജയമെന്ന് പറയുന്നവര്‍ പ്രത്യേക മനസ്ഥിതിയുള്ളവരാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. 36 കോടി നഷ്ടം ഉണ്ടായിട്ട് ആറിലൊന്നു പോലും കേന്ദ്രം നല്‍കിയില്ലെന്നും ഇക്കാര്യത്തില്‍ കേന്ദ്രത്തെ കുറ്റപ്പെടുത്താന്‍ പ്രതിപക്ഷം തയ്യാറായില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
പ്രളയാനന്തരപ്രവര്ത്തനങ്ങളില് സര്‍ക്കാരിന് സംഭവിച്ച വീഴ്ച ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷം അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്കി. പത്ത് മാസം കഴിഞ്ഞിട്ടും പ്രളയത്തിലകപ്പെട്ടവര്‍ക്ക് സഹായം ലഭിച്ചിട്ടില്ലെന്നും സഹായവും ആനുകൂല്യങ്ങളും നല്കുന്നതില് സര്‍ക്കാര്‍ പരാജയപ്പെട്ടുവെന്നും പ്രതിപക്ഷം നോട്ടീസില്‍ പറഞ്ഞു. വി.ഡി.സതീശനാണ് അടിയന്തര പ്രമേയത്തിന് അനുമതി തേടിയത്.
എന്നാല്‍ ഒരു തരത്തിലുള്ള വീഴ്ചയും ഉണ്ടായിട്ടില്ലെന്നായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി. പ്രതിപക്ഷം ഇക്കാര്യത്തില്‍ ദിവാസ്വപ്നം കാണേണ്ടെന്നും അദ്ദേഹം പറഞ്ഞു. പ്രളയാനന്തര പുനർനിര്‍മാണത്തിന് മൂന്ന് വര്‍ഷമെങ്കിലും വേണ്ടി വരും. നാശനഷ്ടമുണ്ടായ ഒരു കുടുംബത്തെയും ഒഴിവാക്കില്ല. വീടുകള്‍; പൂര്‍ത്തിയാക്കുന്ന മുറയ്ക്ക് ഗഡുക്കളായി സഹായം നല്‍കും. പദ്ധതികള്‍ വിഭാവനം ചെയ്ത് നടപ്പാക്കി വരുന്നു. റീ ബില്‍ഡ് കേരള കേവലമൊരു സര്‍ക്കാര്‍ സംവിധാനമല്ലെന്നും പ്രതിപക്ഷം നാടിന്റെ ആവശ്യം തകര്‍ക്കാനുള്ള ശ്രമമാണ് നടത്തുന്നതെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി.
കേരളത്തില്‍ വന്‍ പ്രളയമുണ്ടായിട്ടും കേന്ദ്രസര്‍ക്കാര്‍ വേണ്ട രീതിയില്‍ സഹായിച്ചില്ല. 12 കോടിയോളം രൂപ സര്‍ക്കാര്‍ ജീവനക്കാര്‍ നല്‍കിയെന്നും ഇപ്പോഴും പലരും പണം നല്കിക്കൊണ്ടിരിക്കുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു. ഇക്കാര്യത്തിലൊന്നും കേന്ദ്രത്തെ കുറ്റപ്പെടുത്താന്‍ പ്രതിപക്ഷം തയ്യാറായില്ലെന്നും ചൂണ്ടിക്കാട്ടി. ചാനല്‍ ഇംപാക്ട് എന്ന് വരുത്താനുള്ള ഒത്തുകളിയാണ് നടക്കുന്നതെന്നായിരുന്നു മുഖ്യമന്ത്രി പരിഹസിച്ചത്.
പ്രളയത്തില്‍ തകര്‍ന്നത് 15,394 വീടുകളാണെന്നും ഇതില്‍ 2995 വീടുകള്‍ സര്‍ക്കാര്‍ പുനര്‍നിര്‍മിച്ചു നല്‍കിയെന്നും റവന്യുമന്ത്രി ഇ ചന്ദ്രശേഖരന് നിയമസഭയില്‍ പറഞ്ഞു. 1990 വീടുകള്‍ സഹകരണ സ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ നിര്‍മ്മിച്ചു നല്‍കിയിട്ടുണ്ട്. 9934 വീടുകള്‍ സ്വയം നിര്‍മ്മിച്ചു കൊള്ളാം എന്ന് ഉടമസ്ഥര്‍ അറിയിച്ചു. 9737 വീടുകള്‍ക്ക് പുനര്‍നിര്‍മ്മാണത്തിനുള്ള സര്‍ക്കാര്‍ ധനസഹായത്തിന്റെ ആദ്യഗഡു നല്‍കിയിട്ടുണ്ട്. 2757 വീടുകള്‍ക്ക് രണ്ടാം ഗഡുവും 4544 വീടുകള്‍ക്ക് മൂന്നാം ഗഡുവും നല്‍കിയതായും മന്ത്രി അറിയിച്ചു.
കഴിഞ്ഞ വര്‍ഷം ഉണ്ടായ പ്രളയത്തില്‍ വീട് പൂര്‍ണമായും തകര്‍ന്നവര്‍ക്ക് നാല് ലക്ഷം രൂപ നല്‍കുമെന്നാണ് സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നത്. 15 ശതമാനം നാശനഷ്ടത്തിന് 10,000 രൂപ, 16 മുതൽ 29 ശതമാനം വരെ നഷ്ടം സംഭവിച്ചവര്‍ക്ക് 60,000 രൂപ, 30-50 ശതമാനം വരെയുള്ള നഷ്ടത്തിന് 1,25,000 രൂപ, 60-74 ശതമാനം വരെ നഷ്ട്ടം സംഭവിച്ചവർക്ക് 2,50,000 രൂപ എന്നിങ്ങനെയാണ് കണക്കാക്കിയിരുന്നത്. 75 ശതമാനത്തിന് മുകളില്‍ നാശം സംഭവിച്ച വീടുകള്‍ക്ക് 4 ലക്ഷം രൂപയും നല്‍കുമെന്നും പ്രഖ്യാപനത്തില്‍ ഉണ്ടായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക