തിരുവനന്തപുരം: തിരുവനന്തപുരം നെടുമങ്ങാട്ട് കാണാതായ പതിനാറുകാരിയുടെ മരണം കൊലപാതകമെന്ന് പോലീസ്. കൊലപാതകത്തിൽ കുറ്റം സമ്മതിച്ച് അമ്മയും കാമുകനും. ഇരുവരുടെയും ബന്ധം എതിർത്തതിനാലാണ് കുട്ടിയെ കൊന്നതെന്ന് മൊഴി നൽകുകയും ചെയ്തു. കുട്ടിയുടെ അമ്മ മഞ്ജുഷയെയും, സുഹൃത്ത് അനീഷിനെയും നെടുമങ്ങാട് ഡിവൈഎസ്പിയുടെ നേതൃത്വത്തിൽ നടത്തിയ ചോദ്യം ചെയ്യലിലാണ് ഇരുവരും കുറ്റം സമ്മതിച്ചത്.
അമ്മയും കാമുകനും തമ്മിലുള്ള ബന്ധം ചോദ്യം ചെയ്തതോടെ മകളുമായി വാക്കുതർക്കം ഉണ്ടാകുകയും അത് കൊലപാതകത്തിലേക്ക് കലാശിക്കുകയുമായിരുന്നു. കൂടാതെ കാമുകനായ അനീഷിന്റെ സഹായത്തോടെയായിരുന്നു കൊലപാതകം നടത്തിയത്. കുട്ടിയെ കിടക്കയിലേക്ക് തള്ളിയിട്ട് ഷാൾ കഴുത്തിൽ കുരുക്കിയാണ് കൊന്നതെന്ന് ഇരുവരും സമ്മതിച്ചു. കൂടാതെ നേരത്തെ പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ കൊലപാതകം എന്ന് തെളിഞ്ഞിരുന്നു. കുട്ടിയുടെ കഴുത്തിലെ മൂന്ന് ഏല്ലുകൾക്ക് പൊട്ടലുണ്ടെന്നും റിപ്പോർട്ടിൽ വ്യക്തമാണ്. ഇവർക്കെതിരെ കൊലക്കുറ്റം ചുമത്തിയാണ് പോലീസ് കേസ് എടുത്തിരിക്കുന്നത്.
ഇന്നലെയാണ് നെടുമങ്ങാട് കരിപ്പൂരിലെ പൊട്ടക്കിണറ്റിൽ കാരാന്തല സ്വദേശിയായ പതിനാറുകാരിയുടെ മൃതദേഹം കണ്ടെത്തിയത്. രണ്ടാഴ്ച മുമ്പാണ് മഞ്ജുഷയെയും കുട്ടിയെയും പറണ്ടോടുളള വാടകവീട്ടിൽ നിന്നും കാണാതായത്. തുടർന്ന് നടത്തിയ അന്വേഷണത്തിൽ കൊലപാതകത്തിന് ശേഷം കാമുകനൊപ്പം തമിഴ്നാട്ടിലേക്ക് കടന്ന അമ്മയെ പിടികൂടി ചോദ്യം ചെയ്തപ്പോഴാണ് കൊടുംക്രൂരത പുറംലോകം അറിയുന്നത്.
ചോദ്യം ചെയ്യലിൽ കുട്ടി ആത്മഹത്യ ചെയ്തെന്നാണ് മഞ്ജുഷ ആദ്യം മൊഴി നൽകിയത്. വഴക്കുപറഞ്ഞതിന് മകൾ തൂങ്ങിമരിച്ചെന്നും മാനക്കേട് ഭയന്ന് മൃതദേഹം കിണറ്റിൽ കല്ലു കെട്ടി താഴ്ത്തി എന്നുമായിരുന്നു പറഞ്ഞത്. തുടർന്ന് കിണർ പരിശോധിച്ച് പൊലീസ് മൃതദേഹം പുറത്തെടുക്കുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക