ഡല്‍ഹി: ശബരിമല യുവതീ പ്രവേശനത്തില്‍ കേന്ദ്ര സര്‍ക്കാർ മൗനം പാലിച്ചിരിക്കുകയാണ്. ശബരിമല യുവതീപ്രവേശനത്തിലെ സുപ്രീംകോടതി വിധി മറികടക്കാന്‍ ഓര്‍ഡിന്‍സ് കൊണ്ടുവരുമോ എന്ന ആന്റോ ആന്റണി എംപിയുടെ ചോദ്യത്തോടു പ്രതികരിക്കാതെ കേന്ദ്രസര്‍ക്കാര്‍.
ലോക്സഭയിലാണ് ആന്റോ ആന്റണി ചോദ്യം ഉന്നയിച്ചത്. കോടതിയുടെ പരിഗണനയിലുള്ള വിഷയമാണെന്ന് നിയമമന്ത്രി രവിശങ്കര്‍ പ്രസാദ് ലോക്സഭയെ അറിയിച്ചു. ശബരിമലയിലെ യുവതീ പ്രവേശനം തടയാന്‍ നിയമ നിര്‍മാണം നടത്തണമെന്ന ആവശ്യത്തിലാണ് കേന്ദ്രം നിലപാട് വ്യക്തമാക്കിയത്.
യുവതീ പ്രവേശനത്തെ എതിര്‍ക്കുന്നവരാണ് കേന്ദ്ര സര്‍ക്കാര്‍. എന്നാല്‍ ഓര്‍ഡിനന്‍സ് പുറത്തിറക്കി സുപ്രീം കോടതി വിധി മറികടക്കണമെന്ന ആവശ്യത്തോടു മുഖം തിരിക്കുകയാണ് കേന്ദ്രം. ആചാരസംരക്ഷണത്തിന് എന്‍.കെ.പ്രേമചന്ദ്രന് എംപി കഴിഞ്ഞ ദിവസം ലോക്സഭയില്‍ സ്വകാര്യ ബില്‍ അവതരിപ്പിച്ചിരുന്നു. ശബരിമലയിലെ ആചാരങ്ങള്‍ നിലനിര്‍ത്താന്‍ വ്യവസ്ഥ ചെയ്യുന്ന ബില്ലാണ് പ്രേമചന്ദ്രന് അവതരിപ്പിച്ചിരുന്നത്.
ശബരിമലയില്‍ സെപ്തംബര്‍ ഒന്നിന് മുൻപുള്ള സ്ഥിതി തുടരാന്‍ വ്യവസ്ഥ ചെയ്യുന്നതാണ് ബില്‍. എന്നാല്‍ സ്വകാര്യ ബില്‍ അപൂര്‍ണമാണെന്നും ശബരിമല ആചാരസംരക്ഷണത്തിന് സമഗ്രമായ നിയമനിര്‍മാണം വേണമെന്നും ബി.ജെ.പി എം.പി മീനാക്ഷി ലേഖി ആവശ്യപ്പെടുകയുണ്ടായി. എന്നാല്‍ കോടതിയുടെ പരിഗണനയിലുള്ള വിഷയമായതിനാല്‍ ഉടന്‍ നിയമനിര്‍മാണമില്ലെന്നാണ് മന്ത്രി അറിയിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക