നെടുങ്കണ്ടം:നെടുങ്കണ്ടം കസ്റ്റഡി മരണക്കേസില്‍ കൂടുതല്‍ മൊഴികള്‍ പുറത്ത്. സേറ്റഷനില്‍ മുന്നിലെ കെട്ടിടത്തില്‍ വച്ചാണ് രാജ്കുമാറിനെ മര്‍ദ്ദിച്ചതെന്നും ഇനിയും അറസ്റ്റിലാവാനുള്ള ഉദ്യോഗസ്ഥരാണ് മര്‍ദ്ദനത്തിന് നേതൃത്വം നല്‍കിയതെന്നും അറസ്റ്റിലായ സജീവ് ആന്റണി ക്രൈംബ്രാഞ്ച് അന്വേഷണ സംഘത്തോട് പറഞ്ഞു.
മര്‍ദ്ദനത്തിന്റെ മുറിവുകള്‍ മറയ്ക്കാന്‍ വൈദ്യപരിശോധനക്ക് കൊണ്ടു പോകും മുൻപ് രാജ്കുമാറിന്റെ ശരീരത്തില്‍ എണ്ണ ചൂടാക്കി തിരുമ്മിയെന്നും സജീവ് ആന്റണി മൊഴി നല്കി. സ്റ്റേഷന് ക്യാന്റീനില്‍ നിന്ന് എണ്ണ ചൂടാക്കിക്കൊണ്ടു വന്ന് തിരുമ്മുകയായിരുന്നുവെന്നാണ് മൊഴി.
അതേസമയം കസ്റ്റഡി മരണത്തിന്റെ റിമാന്‍ഡ് റിപ്പോര്‍ട്ട് പുറത്ത് വന്നിട്ടുണ്ട്. കേസില്‍ നാല് പ്രതികളാണ് ഉള്ളതെന്ന് റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നു. കേസില്‍ ഒന്നും, നാലും പ്രതികളുടെ അറസ്റ്റ് മാത്രമാണ് നടന്നിട്ടുള്ളത്. മറ്റ് രണ്ട് പ്രതികള്‍ കൂടിയുണ്ട്. ഇവരും പോലീസുകാരാണ്. നാലുപ്രതികളും കൂടി രാജ്കുമാറിനെ അന്യായമായി തടങ്കലില്‍ വെച്ച് ക്രൂരമായി മര്‍ദ്ദിച്ചുവെന്ന് റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നു. ജൂണ്‍ 12 ന് വൈകിട്ട് അഞ്ചുമുതല്‍ അറസ്റ്റ് രേഖപ്പെടുത്തുന്നത് വരെ രാജ്കുമാറിനെ കസ്റ്റഡിയില്‍ വെച്ച് അതിക്രൂമായി മര്‍ദ്ദിച്ചുവെന്ന് അന്വേഷണത്തില്‍ വ്യക്തമായെന്ന് ക്രൈംബ്രാഞ്ച് പറയുന്നു.
തട്ടിയെടുത്തുവെന്ന് പറയുന്ന പണം കണ്ടെത്താനാണ് പോലീസ് അതിക്രൂരമായി രാജ്കുമാറിനെ മര്‍ദ്ദിച്ചത്. രാജ്കുമാറിന്റെ രണ്ട് കാലിലും കാല് പാദത്തിലും അതിക്രൂരമായി മർദ്ദനം ഏറ്റിട്ടുണ്ട്. കേസിലെ നാലാം പ്രതിയും പോലീസ് ഡ്രൈവറുമായ സജീവ് ആന്റണി വണ്ടിപ്പെരിയാറില്‍ വെച്ചാണ് രാജ്കുമാറിനെ മര്‍ദ്ദിക്കുന്നത്. ആ സമയത്ത് എസ്.ഐ സാബു ഒപ്പമുണ്ടായിരുന്നിട്ടും മര്‍ദ്ദനം തടയാന്‍ ശ്രമിച്ചില്ല. തുടര്‍ന്ന് ഒന്നുമുതല്‍ നാലുവരെയുള്ള പ്രതികള്‍ രാജ്കുമാറിനെ സ്റ്റേഷനിലെത്തിച്ച് കാലിലും കാല്‍വെള്ളയ്ക്കും അടിക്കുന്ന സാഹചര്യമുണ്ടായി. കാല് പുറകിലേക്ക് വലിച്ച് വെച്ച് ക്രൂരമായി മര്‍ദ്ദിച്ചു.
മര്‍ദ്ദനത്തെ തുടര്‍ന്ന് അവശ നിലയിലായിട്ടും രാജ്കുമാറിന് മതിയായ ചികിത്സാ സൗകര്യം നല്‍കിയില്ല. അവശ്യ സമയത്ത് ചികിത്സ ലഭ്യമാക്കാതിരുന്നതിനെ തുടര്‍ന്നാണ് ന്യുമോണിയ ബാധിതനായി രാജ്കുമാര് മരിക്കാനിടയായതെന്നാണ് ക്രൈംബ്രാഞ്ചിന്റെ കണ്ടെത്തല്‍.
പ്രതികളായ പൊലീസുകാര്‍ സ്റ്റേഷന് രേഖകളിലടക്കം കൃത്രിമം കാണിച്ചുവെന്ന് റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ എടുത്തുപറഞ്ഞിട്ടുണ്ട്. സ്റ്റേഷന് രേഖകള്‍ അടക്കം പിടിച്ചെടുത്താണ് ക്രൈംബ്രാഞ്ച് വിവരങ്ങള്‍ കോടതിയില്‍ ഹാജരാക്കിയത്. ഈ സാഹചര്യത്തിലാണ് കൊലക്കുറ്റം അടക്കമുള്ള കുറ്റങ്ങള്‍ ചുമത്തിക്കൊണ്ട് പ്രതികളായ പോലീസുകാര്‍ക്കെതിരെ കേസെടുത്തത്.കഴിഞ്ഞ മാസം 21-നാണ് റിമാന്‍ഡില്‍ കഴിയവെ രാജ്കുമാര് പീരുമേട് സബ് ജയിലില്‍ മരിച്ചത്. കേസിലെ രണ്ടും മൂന്നും പ്രതികള്‍ ഒളിവിലാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക