തിരുവനന്തപുരം: പൂരംപിറന്ന പുരുഷന്, 76 വയസ്സുവരെയെങ്കിലും ആയുസ്സുണ്ടെന്ന് ജാതകം വിധിയെഴുതിയ കലാകാരന്. പക്ഷേ, കാലം ബാലഭാസ്കറിന് കരുതിവെച്ചത് മറ്റൊന്നായിരുന്നു. മരണത്തിന്റെ ദുരൂഹതകള്‍ അവശേഷിക്കുമ്പോഴും ബാലുവിന്റെ 41ാം പിറന്നാള്‍ദിനത്തില്‍ കണ്ണീരുമായി അവന്റെ കൂട്ടുകാരെത്തി. ആ തന്ത്രികള്‍ ബാക്കിവെച്ച ശൂന്യത ഇപ്പോഴും നികത്താന്‍ കഴിഞ്ഞിട്ടില്ലെന്ന് പറയാന്‍.
രാവിലെ മുതല്‍ ബാലഭാസ്കറിന്റെ അടുത്ത സുഹൃത്തുക്കളും ചില ബന്ധുക്കളും പൂജപ്പുര തിരുമലയിലെ വീട്ടിലെത്തി. ബാലു കൂടപ്പിറപ്പുകളെപ്പോലെ കണ്ട വിഷ്ണുവിനും പ്രകാശ് തമ്പിക്കും സ്വര്‍ണക്കടത്തുമായി ബന്ധമുണ്ടെന്ന കാര്യം ഒരിക്കലും ബാലഭാസ്കറിന് അറിയില്ലായിരുന്നെന്നും അങ്ങനെയായിരുന്നെങ്കില്‍ ഒരിക്കലും അവരെ ഒപ്പം നിര്‍ത്തില്ലെന്നും സുഹൃത്തുക്കള്‍ ഉണ്ണിയോട് പറഞ്ഞു. അതേസമയം ബാലുവിേന്റത് ആസൂത്രിതമായ കൊലപാതകമായിരുന്നെന്ന നിലപാടില്‍ തന്നെയാണ് പിതാവ് ഉണ്ണി. ക്രൈംബ്രാഞ്ച് എന്‍ക്വയറി ഫലപ്രദമല്ലെങ്കില്‍ സി.ബി.ഐ അന്വേഷണം ആവശ്യപ്പെടുമെന്നും ഇതിന് സര്‍ക്കാര്‍ തയാറായില്ലെങ്കില്‍ ഹൈകോടതിയെ സമീപിക്കുമെന്നും ഉണ്ണി പറഞ്ഞു. കഴിഞ്ഞ സെപ്റ്റംബര്‍ 25ന് പള്ളിപ്പുറത്തുണ്ടായ വാഹനാപകടത്തിലായിരുന്നു ബാലഭാസ്കറും മകള്‍ തേജസ്വിനി ബാലയും മരണപ്പെട്ടത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക