ന്യൂഡല്‍ഹി: ചാരവൃത്തി ആരോപിച്ച് ഇന്ത്യയുടെ മുൻ നാവികൻ കുല്ഭൂഷണ് ജാദവിന് പാക് സൈനിക കോടതി വിധിച്ച വധശിക്ഷ അന്താരാഷ്ട്ര നീതിന്യായ കോടതി തടഞ്ഞു . വധശിക്ഷ നല്‍കിക്കൊണ്ടുള്ള പാക് സൈനിക കോടതി വിധി പുനഃപരിശോധിക്കണമെന്നും കുല്ഭൂഷണ് നയതന്ത്ര സഹായം ലഭ്യമാക്കണമെന്നും അന്താരാഷ്ട്ര കോടതി വിധിച്ചു. ഇന്ത്യ നല്കിയ ഹര്‍ജിയിലാണ് കോടതിയുടെ വിധി.
ഇന്ത്യന്‍ സമയം 6.30ന് ഹേഗിലെ പീസ് പാലസില്‍ ജഡ്ജി അബ്ദുള്‍ഖവി അഹമ്മദ് യൂസഫ് വിധി പ്രഖ്യാപനം നടത്തിയത്. 16 ജഡ്ജിമാരടങ്ങുന്ന ബെഞ്ചില്‍ 15 പേരും ഇന്ത്യയ്ക്ക് അനുകൂലമായ നിലപാടാണ് സ്വീകരിച്ചത്. കുല്ഭൂഷണ് ആവശ്യമായ നയതന്ത്ര സഹായം ഇന്ത്യയ്ക്ക് നല്‍കാമെന്ന് കോടതി നിലപാടെടുത്തു.
ചാരവൃത്തി ആരോപിച്ച് അറസ്റ്റ് ചെയ്ത കുല്ഭൂഷണ് ജാദവിന് 2017 ഏപ്രിലില്‍ പാക് കോടതി വധശിക്ഷയും വിധിച്ചു. ഇതിനെതിരെ ഇന്ത്യ അന്താരാഷ്ട്ര നീതിന്യായ കോടതിയെ സമീപിക്കുകയായിരുന്നു. തുടര്‍ന്ന് 2017 മെയ് 18-ന് കുല്ഭൂഷണ് ജാദവിന്റെ വധശിക്ഷ നടപ്പിലാക്കുന്നത് കോടതി തടഞ്ഞിരുന്നു. ഇതിനുശേഷമാണ് കേസില്‍ വാദം കേട്ടത്. മുന്‍ സോളിസിറ്റര്‍ ജനറലായ ഹരീഷ് സാല്‍വെയാണ് ഇന്ത്യയ്ക്ക് വേണ്ടി അന്താരാഷ്ട്ര കോടതിയില്‍ ഹാജരായത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക