ചെന്നൈ: രാജ്യത്തിന്റെ സ്വപ്ന പദ്ധതി ചന്ദ്രയാന്‍ -2 വിക്ഷേപണം ഇന്ന്. ഇതിനു മുന്നോടിയായി പൂര്‍ത്തിയാക്കേണ്ട 15 നിര്‍ണായകമായ ഘട്ടങ്ങള്‍ ഓരോന്നായി പുരോഗമിക്കുകയാണെന്ന് ഐ.എസ്.ആര്.ഒ അറിയിച്ചു. ഇന്ന് ഉച്ചയ്ക്ക് 2.43 നാണ് വിക്ഷേപണം. വിക്ഷേപണത്തിന്റെ കൗണ്ട്ഡൗണ്‍ ഇന്നലെ വൈകിട്ട് 6.30 ന് ആരംഭിച്ചു.
ജൂലൈ 15 ന് നടക്കേണ്ടിയിരുന്ന വിക്ഷേപണം സാങ്കേതിക തകരാര്‍ കണ്ടെത്തിയതിനെതുടര്‍ന്ന് അവസാന നിമിഷം നിർത്തിവയ്ക്കുകയായിരുന്നു. വിക്ഷേപണത്തിന്റെ റിഹേഴ്സല്‍ ഇന്നലെ വിജയകരമായി പൂര്‍ത്തിയാക്കി.
മനുഷ്യന്റെ ഒരു പര്യവേഷണവും ഇന്നോളം എത്തിയിട്ടില്ലാത്ത ചന്ദ്രന്റെ ദക്ഷിണധ്രുവം ലക്ഷ്യമിട്ടാണു ചന്ദ്രയാന്‍ -2 ന്റെ യാത്ര. ഇവിടെ ജലം, ധാതുസമ്പത്ത്, ലോകത്തിന്റെ ഊര്‍ജാവശ്യം നിറവേറ്റാന്‍ കഴിയുന്ന ഹീലിയം-3 നിക്ഷേപം എന്നിവ കണ്ടെത്തുകയാണ് ദൗത്യത്തിന്റെ ഉദ്ദേശ്യം. സെപ്റ്റംബര്‍ ആറിനോ ഏഴിനോ ദക്ഷിണധ്രുവത്തിലെത്തുമെന്നാണ് ഐ.എസ്.ആര്.ഒയുടെ കണക്കുകൂട്ടല്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക