മുംബൈ: സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകന് ബിനോയ് കോടിയേരിക്കെതിരായ ലൈംഗീകാരോപണ കേസില്‍ കൂടുതല്‍ തെളിവുകള്‍ പുറത്ത്. പരാതിക്കാരിയായ യുവതിയുമായി നടത്തിയ ശബ്ദരേഖയാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത് എന്നാണ് മാധ്യമ റിപ്പോര്‍ട്ട്. അഞ്ചുകോടി രൂപ ആവശ്യപ്പെട്ട് യുവതി വക്കീല്‍ മുഖേന നോട്ടീസയച്ചതിനെത്തുടര്‍ന്ന് ബിനോയ് ജനുവരി പത്തിന് അവരെ വിളിച്ചതിന്റെ ശബ്ദരേഖയാണ് പുറത്തുവന്നത്.
ശബ്ദരേഖയില്‍ അഞ്ച് കോടി നല്‍കാനാവില്ലെന്ന് ബിനോയ് കോടിയേരി പറയുന്നുണ്ട്. ആവശ്യമായ കാര്യങ്ങളെല്ലാം ചെയ്യാമെന്നും തന്റെ പേര് പറയരുതെന്നും ബിനോയ് പറയുന്നു. എന്നാല്‍, അത്രയും പറ്റില്ലെങ്കില്‍ കഴിയുന്നത് നല്‍കാനാണ് യുവതി തിരിച്ച് ആവശ്യപ്പെടുന്നത്. മകന്റെ ജീവിതത്തിനുവേണ്ടി നിങ്ങള്‍ക്ക് എത്ര നല്കാന് കഴിയും അത്ര നല്‍കൂവെന്നും അവര്‍ അഭ്യര്‍ഥിക്കുന്നു.
അതേസമയം, പൈസ നല്‍കാം, എന്നാല്‍ രണ്ടു കാര്യങ്ങള്‍ നീ ചെയ്യണം. പേരിനൊപ്പം എന്റെ പേരു ചേര്‍ക്കുന്നത് നിര്‍ത്തണം. ഞാനുമായുള്ള ബന്ധം അവസാനിപ്പിക്കണമെന്നും ബിനോയ് പറയുന്നു. നിനക്ക് ഞാനുമായുള്ള ബന്ധം എന്താണോ അത് പൂര്‍ണമായും ഉപേക്ഷിക്കണം. നിന്റെ പേര് നീ മാറ്റണമെന്നും നിനക്ക് ഇഷ്ടമുള്ളതുപോലെ നിനക്ക് ജീവിക്കാമെന്നും അദ്ദേഹം പറയുന്നുണ്ട്.
തന്നെ ബ്ലാക്മെയില്‍ ചെയ്യുകയാണ് യുവതി എന്നാണ് ബിനോയ് നേരത്തെ പറഞ്ഞിരുന്നത്. ഈ കാരണം ആവശ്യപ്പെട്ടാണ് ബോംബെ ഹെെക്കോടതിയെ ബിനോയ് സമീപിച്ചതും. യുവതി നല്കിയ ലൈംഗിക ചൂഷണക്കേസില്‍ എഫ്.ഐ.ആര് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു ഹര്‍ജി. ഹര്‍ജി അടുത്ത തിങ്കളാഴ്ചത്തേക്ക് മാറ്റിയിരുന്നു. ബിനോയിയുടെ അഭിഭാഷകന് ആവശ്യപ്പെട്ട പ്രകാരമാണിത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക