ന്യൂഡല്‍ഹി: ഉന്നാവ് പെണ്‍കുട്ടിയ്ക്ക് സംഭവിച്ച വാഹനാപകട കേസില്‍ ഏഴു ദിവസത്തിനകം അന്വേഷണം പൂര്‍ത്തിയാക്കണമെന്ന് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ്. കേസില്‍ അന്വേഷണം പൂര്‍ത്തിയാക്കാന്‍ ഒരു മാസം സമയമെടുക്കുമെന്ന് സോളിസിറ്റര്‍ ജനറല്‍ കോടതിയെ അറിയിച്ചെങ്കിലും ചീഫ് ജസ്റ്റിസ് സമ്മതിച്ചില്ല.
എത്ര ദിവസംകൊണ്ട് അന്വേഷണം പൂര്‍ത്തിയാക്കാമെന്നായിരുന്നു ചീഫ് ജസ്റ്റിസിന്റെ ചോദ്യം. ഒരു മാസം സമയമെടുക്കുമെന്ന് തുഷാര്‍ മെഹ്ത കോടതിയെ അറിയിച്ചു. എന്നാല്‍ അത് നടക്കില്ലെന്നും ഏഴു ദിവസത്തിനുള്ളില്‍ അന്വേഷണം പൂര്‍ത്തിയാക്കണമെന്നും ചീഫ് ജസ്റ്റിസ് നിര്‍ദേശം നല്‍കുകയായിരുന്നു.
ഉന്നാവ് പെണ്‍കുട്ടിയുമായി ബന്ധപ്പെട്ട എല്ലാ കേസുകളിലെയും വിധി വ്യാഴാഴ്ച ഉച്ചയ്ക്ക് രണ്ടു മണിക്ക് പ്രസ്താവിക്കുമെന്നും ചീഫ് ജസ്റ്റിസ് അറിയിച്ചു.
ഇതിനിടയിൽ ഉന്നാവ് ബലാല്‍സംഗക്കേസിലെ പ്രതിയും ബി.ജെ.പി എംഎല്‍എയുമായ കുല്‍ദീപ് സിങ് സേംഗാറിനെ പാര്‍ട്ടിയില്‍നിന്ന് പുറത്താക്കി.
കുല്‍ദീപിനെതിരെ ബലാല്‍സംഗ പരാതി ഉന്നയിച്ച പെണ്‍കുട്ടിയും ബന്ധുക്കളും അഭിഭാഷകനും സഞ്ചരിച്ചിരുന്ന കാര്‍ റായ്ബറേലിയില്‍വെച്ച് ഞായറാഴ്ച അപകടത്തില്‍പ്പെട്ടിരുന്നു.
അപകടത്തിനു പിന്നില്‍ കുല്‍ദീപിന് പങ്കുണ്ടെന്ന ആരോപണം ഉയര്‍ന്നിരുന്നു. കൂടാതെ കുല്‍ദീപിനെതിരെ പാര്‍ട്ടി നടപടിയെടുക്കുന്നില്ലെന്നും വിമര്‍ശനം ഉയര്‍ന്നു. ഇതിനു പിന്നാലെയാണ് കുല്‍ദീപിനെ പാര്‍ട്ടിയില്‍നിന്ന് പുറത്താക്കിയത്.
ജോലി അന്വേഷിച്ച് ബന്ധുവിനൊപ്പം ചെന്ന തന്നെ എം എല്‍ എ ബലാല്‍സംഗം ചെയ്തുവെന്നാണ് പെണ്‍കുട്ടിയുടെ പരാതി. 2017ലാണ് കേസിന് ആസ്പദമായ സംഭവം.
പെണ്‍കുട്ടിയുടെ സുരക്ഷയ്ക്ക് നിയോഗിച്ചിരുന്ന മൂന്ന് പോലീസുകാരെ ഉത്തര്‍ പ്രദേശ് സര്‍ക്കാര്‍ സസ്പെന്‍ഡ് ചെയ്തു. ഇവരില്‍ രണ്ടുപേര്‍ വനിതാ പോലീസുകാരാണ്.
പെണ്‍കുട്ടിയും സംഘവും അപകടത്തില്‍പ്പെട്ട ദിവസം സുരക്ഷാ ഉദ്യോഗസ്ഥര്‍ ഇവര്‍ക്കൊപ്പമുണ്ടായിരുന്നില്ല. വാഹനത്തില്‍ സ്ഥലമില്ലെന്ന പെണ്‍കുട്ടിയുടെ അഭ്യര്‍ഥന മാനിച്ചാണ് സുരക്ഷാ ഉദ്യോഗസ്ഥര്‍ അന്ന് ഒപ്പം പോകാതിരുന്നതെന്നായിരുന്നു ഇതിന് ഉത്തര്‍ പ്രദേശ് ഡി ജി പി നല്കിയ വിശദീകരണം.
ഉന്നാവ് കേസിലെ അന്വേഷണത്തിനെതിരെ രൂക്ഷവിമര്‍ശനമാണ് ചീഫ് ജസ്റ്റിസ് ഉന്നയിച്ചത്. ഈ കേസില്‍ നിയമപ്രകാരം എന്തെങ്കിലും നടക്കുന്നുണ്ടോ എന്നും ഈ രാജ്യത്ത് എന്താണ് സംഭവിക്കുന്നതെന്നും ചീഫ് ജസ്റ്റിസ് ചോദിച്ചു.
പെണ്‍കുട്ടിയുടെ നിലവിലെ ആരോഗ്യസ്ഥിതിയെക്കുറിച്ചും ചീഫ് ജസ്റ്റിസ് സോളിസിറ്റര്‍ ജനറലിനോട് വിവരം ആരാഞ്ഞു. പെണ്‍കുട്ടി നിലവില്‍ വെന്റിലേറ്ററിലാണെന്നായിരുന്നു തുഷാര്‍ മെഹ്തയുടെ മറുപടി.
പെണ്‍കുട്ടിയ്ക്ക് യാത്രചെയ്യാന്‍ കഴിയുന്ന അവസ്ഥയാണെങ്കില്‍ എയര്‍ ലിഫ്റ്റിലൂടെ ഡല്‍ഹി എയിംസിലേക്കെത്തിക്കാന് കോടതി ഉത്തരവിടാമെന്നും ചീഫ് ജസ്റ്റിസ് വ്യക്തമാക്കി.
അതിനിടെ, പെണ്‍കുട്ടി ചീഫ് ജസ്റ്റിസിന് അയച്ച കത്ത് ലഭിക്കാന്‍ വൈകിയതില്‍ സുപ്രീം കോടതി സെക്രട്ടറി ജനറലും കോടതിയില്‍ വിശദീകരണം നല്കി.
ഉന്നാവ് പെണ്‍കുട്ടിയുടെ പേര് അറിയാതിരുന്നതാണ് കത്ത് ലഭിക്കാന്‍ വൈകിയതിന് കാരണമെന്നും ഈ മാസം മാത്രം 6800 കത്തുകള്‍ സുപ്രീം കോടതിയില്‍ ലഭിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക