കല്പറ്റ: ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ നടന്ന കന്യാസ്ത്രീ സമരത്തില്‍ പങ്കെടുത്ത് സഭയ്ക്കെതിരെ നിലപാടുകള്‍ സ്വീകരിച്ച സിസ്റ്റര്‍ ലൂസി കളപ്പുരയ്ക്കലിനെ എഫ്.സി.സി. സന്ന്യാസ സഭയില്‍നിന്ന് പുറത്താക്കി.
മുന്നറിയിപ്പുകള്‍ വകവയ്ക്കാതെ സഭയുടെ നിയമങ്ങള്‍ പാലിക്കാത്ത വിധമുള്ള ജീവിത ശൈലി തുടരുന്നു എന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി.
വയനാട് ദ്വാരക സേക്രട്ട് ഹാര്‍ട്ട് സ്കൂള്‍ അധ്യാപികയാണ് സിസ്റ്റര്‍ ലൂസി കളപ്പുരയ്ക്കല്‍. നേരത്തേയും വിവിധ വിഷയങ്ങള്‍ ചൂണ്ടിക്കാട്ടി സിസ്റ്ററിന് കാണിക്കല്‍ നോട്ടീസ് നല്‍കിയിരുന്നു.
അനുവാദമില്ലാതെ ടി.വി. ചാനലുകളില്‍ അഭിമുഖം നല്‍കിയതിനും, ബിഷപ് ഫ്രാങ്കോ മുളയ്ക്കലിനെതിരായ സമരത്തില്‍ പങ്കെടുത്തതിനും സഭ മുന്നറിയിപ്പ് നല്‍കുകയും ചെയ്തിരുന്നു. ഇതെല്ലാം അവഗണിച്ചതിന്റെ പേരിലാണ് എഫ്.സി.സി. സന്യാസസഭ സിസ്റ്ററിനെ പുറത്താക്കിയത്.
സഭയില്‍ നിന്നും പുറത്താക്കിക്കൊണ്ടുള്ള കത്തിനൊപ്പം പുറത്താക്കലിന് വത്തിക്കാന്‍ നല്കിയ സ്ഥിരീകരണവും ഡല്‍ഹിയിലെ അപ്പസ്തോലിക് ന്യൂണ്‍ഷ്യോയുടെ കത്തും ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്.
സന്ന്യാസ സഭയുടെ ജീവിത ശൈലിയായ അനുസരണം, ദാരിദ്ര്യം, കന്യകാത്വം എന്നീ വ്രതങ്ങള്‍ ഇനി മുതല്‍ പാലിക്കേണ്ടതില്ല.
കത്തു കിട്ടി 10 ദിവസത്തിനകം നിലവില്‍ താമസിക്കുന്ന സന്ന്യാസ ഭവനത്തില്‍ നിന്ന് പുറത്തു പോകണം എന്നുമാാണ് കത്തില്‍ പറഞ്ഞിരിക്കുന്നത്. ഫ്രാന്‍സിസ്ക്കന്‍ ക്ലാരിസ്റ്റ് കോണ്ഗ്രിഗേഷന് സുപ്പീരയര്‍ ജനറല്‍ സിസ്റ്റര്‍ ആന്‍ ജോസഫാണ് കത്ത് നല്‍കിയിരിക്കുന്നത്.
അതേസമയം ഏതെങ്കിലും തരത്തിലുള്ള സഹായം ആവശ്യമാണെങ്കില്‍ വത്തിക്കാനിലെ പൗരസ്ത്യ തിരുസംഘത്തിനോ ഡല്‍ഹിയിലെ അപ്പസ്തോലിക് ന്യൂണ്ഷോയ്ക്കോ നേരിട്ട് അപേക്ഷിക്കാമെന്നും കത്തില്‍ പറഞ്ഞിട്ടുണ്ട്.
എന്നാൽ പ്രതികാര നടപടി സ്വീകരിച്ച സഭയ്ക്കെതിരെ ഉറച്ച നിലപാടാണ് സിസ്റ്റര്‍ ലൂസി കളപ്പുര സ്വീകരിച്ചത്. സഭയില്‍ നിന്ന് അങ്ങനെയൊന്നും ഇറങ്ങിപ്പോവില്ലെന്നും ഇതിനെതിരെ നിയമപരമായി നേരിടുമെന്നും ലൂസി പറയുന്നു. സഭയ്ക്കകത്ത് ഇനി ജീവിക്കാന്‍ ബുദ്ധിമുട്ടായിരിക്കുമെന്നും ലൂസി കളപ്പുര കൂട്ടിച്ചേര്‍ത്തു.
‘ഉത്തരവ് ഇന്ന് രാവിലെ നേരിട്ട് കൊണ്ടുവന്ന് തരികയായിരുന്നു. പത്ത് ദിവസത്തിനുള്ളില്‍ മഠത്തില്‍നിന്നും മാറണമെന്നാണ് ഉത്തരവില്‍ പറയുന്നത്. ഉത്തരവ് വായിച്ച് ഒപ്പുവക്കാം എന്ന് പറഞ്ഞപ്പോള്‍ എന്നോട് ദേഷ്യപ്പെടുകയാണുണ്ടായത്. വായിച്ചതിന് ശേഷം ഒപ്പിട്ട് നല്‍കും.
എനിക്ക് അങ്ങനെ ഇറങ്ങിപ്പോകാന്‍ പറ്റില്ല. നിയമപരമായി നേരിടണമെന്നാണ് കരുതുന്നത്. സഭയ്ക്കകത്ത് ഇനി ജീവിക്കാന്‍ ബുദ്ധിമുട്ടായിരിക്കും. ഇവിടെനിന്നുള്ള മോശമായ പെരുമാറ്റത്തെയെല്ലാം അതിജീവിച്ച് മുന്നോട്ടുപോയിക്കൊണ്ടിരിക്കുകയായിരുന്നു. അപ്പോഴാണ് ഉത്തരവ് വന്നത്’ ലൂസി കളപ്പുര പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക