കൊല്‍ക്കത്ത: വിവാദ പരാമര്‍ശത്തില്‍ കോണ്‍ഗ്രസ് എംപി ശശി തരൂരിനെതിരെ കൊല്‍ക്കത്ത കോടതിയുടെ അറസ്റ്റ് വാറണ്ട്. ബിജെപി വീണ്ടും അധികാരത്തിലെത്തിയാല്‍ ഇന്ത്യ ‘ഹിന്ദു-പാക്കിസ്ഥാനാ’കും എന്നായിരുന്നു തരൂരിന്റെ പരാമര്‍ശ൦. ജൂലൈയില്‍ തിരുവനന്തപുരം പ്രസ് ക്ലബ്ബില്‍ മാധ്യമങ്ങളോട് സംസാരിക്കുമ്പോഴായിരുന്നു തരൂർ വിവാദ പരാമർശം നടത്തിയത്. 2019ലെ ലോക്സഭാ തിരഞ്ഞെടുപ്പില്‍ ബിജെപിയെ എന്തുവിലകൊടുത്തും പരാജയപ്പെടുത്തേണ്ടതിന്റെ ആവശ്യകത സൂചിപ്പിക്കുകയായിരുന്നു തരൂര്‍.
ബിജെപി ഇനിയും അധികാരത്തിലെത്തിയാല്‍ ഇന്ത്യ ഹിന്ദു പാകിസ്ഥാൻ ആകുമെന്നും അവർ ഭരണഘടന പൊളിച്ചെഴുതുമെന്നും അതുവഴി പാക്കിസ്ഥാനെപ്പോലുള്ള ഒരു പുതിയ രാജ്യത്തിന് വഴിയൊരുങ്ങുമെന്നുമായിരുന്നു തരൂരിന്റെ പ്രസ്താവന.ന്യൂനപക്ഷങ്ങളുടെ അവകാശങ്ങള്‍ പരിഗണിക്കാത്ത അവസ്ഥ ഉണ്ടായേക്കുമെന്നും അദ്ദേഹം അന്ന് പറഞ്ഞിരുന്നു.
കൊല്‍ക്കത്ത മെട്രോപോളിറ്റന്‍ മജിസ്ട്രേറ്റ് കോടതിയാണ് അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചത്. തരൂരിനെ അറസ്റ്റ് ചെയ്ത് ഹാജരാക്കാന്‍ കോടതി ആവശ്യപ്പെട്ടു. ശശി തരൂരിനെതിരെ അഭിഭാഷകനായ സുമീത് ചൗധരി നല്കിയ ഹര്‍ജിയിലാണ് കോടതിയുടെ നടപടി.
ഈ പരാമർശത്തിന്റെ പശ്ചാത്തലത്തിൽ ബിജെപി രാജ്യ വ്യാപകമായി തരൂരിനെതിരെ പ്രതിഷേധങ്ങൾ ഉയർത്തികൊണ്ടുവന്നിരുന്നു. തരൂരിന്റെ തിരുവനന്തപുരത്തെ ഓഫീസിന് കരി ഓയില്‍ ഒഴിച്ചും ബിജെപി പ്രവർത്തകർ പ്രതിഷേധിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക