മലപ്പുറം: കവളപ്പാറ ഉരുള്പൊവട്ടലില് കാണാതായവര്‍ക്കായി ഇന്ന് ജി.പി.ആര് (ഗ്രൗണ്ട് പെനിട്രേറ്റിംഗ് റഡാര്‍) സംവിധാനം ഉപയോഗിച്ച് തെരച്ചില്‍ നടത്തും. ഇതിനായി ഹൈദരാബാദിലെ നാഷണല്‍ ജിയോഫിസിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ടിലെ ആറംഗ ശാസ്ത്രജ്ഞരുടെ സംഘം വിമാനമാര്‍ഗം ഇന്നലെ വൈകിട്ട് കരിപ്പൂരിലെത്തി.
രണ്ട് ശാസ്ത്രജ്ഞന്മാരും ഒരു ടെക്നിക്കല്‍ അസിസ്റ്റന്റും മൂന്ന് ഗവേഷകരും ഉള്‍പ്പെട്ടതാണ് സംഘം. പ്രിന്‍സിപ്പല്‍ ശാസ്ത്രജ്ഞനായ ആനന്ദ് കെ.പാണ്ഡെ, രത്നാകര്‍ ദാക്തെ, ടെക്നിക്കല്‍ അസിസ്റ്റന്റ് ദിനേശ് കെ.സഹദേവന്, സീനിയര്‍ റിസര്‍ച്ച് ഫെലോ ജോണ്ടി ഗോഗോയ്, ജൂനിയര്‍ റിസര്‍ച്ച് ഫെലോകളായ സതീഷ് വര്‍മ്മ, സഞ്ജീവ് കുമാര്‍ ഗുപ്ത എന്നിവരാണ് സംഘത്തിലുള്ളത്. രണ്ട് സെറ്റ് ജി.പി.ആര് ഉപകരണം സംഘത്തിന്റെ കൈവശമുണ്ട്. ഭൂമിക്കടിയില്‍ 20 മീറ്റര്‍ താഴ്ചയില്‍ നിന്ന് വരെയുള്ള സിഗ്നലുകള്‍ പിടിച്ചെടുക്കാന്‍ ഉപകരണത്തിന് സാധിക്കും. കണ്ട്രോള് യൂണിറ്റ്, സ്കാനിംഗ് ആന്റിന എന്നിവയടക്കം 130 കിലോയാണ് ഉപകരണത്തിന്റെ ഭാരം.
ദുരന്തമുണ്ടായി പത്തുദിവസം പിന്നിട്ടിട്ടും 19 മൃതദേഹങ്ങള്‍ കൂടി കണ്ടെത്താനുണ്ട്. ദുരന്തപ്രദേശം ഇതിനകം തന്നെ മണ്ണുമാന്തി യന്ത്രമുപയോഗിച്ച് അടിമുടി പരിശോധിച്ചിട്ടുണ്ട്. 59 പേരെ കാണാതായതില്‍ 40 മൃതദേഹങ്ങളാണ് ലഭിച്ചത്. മണ്‍കൂനകളും ചെളിയും വെള്ളവും മരങ്ങളും കുമിഞ്ഞുകിടക്കുന്നതിനാല്‍ മൃതദേഹങ്ങള്‍ കണ്ടെത്തുക ഏറെ പ്രയാസകരമാണ്. മൃതദേഹങ്ങള്‍ തീര്‍ത്തും അഴുകിയ നിലയിലും ഛിന്നഭിന്നമായുമാണ് കണ്ടെത്തുന്നത്. മണ്ണുമാന്തി യന്ത്രമുപയോഗിച്ചുള്ള തെരച്ചില്‍ ഇനി ഫലപ്രദമാവില്ലെന്ന നിഗമനത്തിലാണ് ജി.പി.ആര് സംവിധാനം ഉപയോഗിക്കുന്നത്.
സൈനികന് വിഷ്ണു വിജയന്റേതടക്കം രണ്ട് മൃതദേഹങ്ങളാണ് കവളപ്പാറയില്‍ നിന്ന് ഇന്നലെ കണ്ടെത്തിയത്. സഹോദരിയുടെ വിവാഹ ചടങ്ങുകള്‍ക്കായി ഉരുള്‍പൊട്ടല്‍ ഉണ്ടായതിന്റെ രണ്ട് ദിവസം മുമ്ബാണ് വിഷ്ണു നാട്ടിലെത്തിയത്. വിഷ്ണുവിന്റെ അച്ഛന്റെ മൃതദേഹം കഴിഞ്ഞ ദിവസം ഇതേ സ്ഥലത്ത് നിന്ന് കണ്ടെത്തിയിരുന്നു.
ജി.പി.ആര് പ്രവര്‍ത്തിക്കുന്നതിങ്ങനെ
റഡാറിലെ വൈദ്യുത കാന്തിക തരംഗങ്ങളുപയോഗിച്ച് ഭൗമാന്തര്ഭാഗങ്ങളുടെ ചിത്രങ്ങളെടുക്കാന്‍ ഉപയോഗിക്കുന്ന നൂതനസാങ്കേതിക വിദ്യയാണിത്. അള്‍ട്രാ ഹൈ ഫ്രീക്വന്‍സി, വെരി ഹൈ ഫ്രീക്വന്‍സി തരംഗങ്ങളാണ് ഇതിനുപയോഗിക്കുന്നത്. ഭൂമിക്കടിയിലെ വസ്തുക്കളില്‍ തട്ടി തിരിച്ചുവരുന്ന സിഗ്നലുകളെ റഡാര്‍ സംവിധാനത്തിലെ സെന്‍സറുകള്‍ ഉപയോഗിച്ച് ഡിജിറ്റല്‍ പ്രോസസിംഗ് നടത്തും. കമ്ബ്യൂട്ടറിന്റെ സഹായത്തോടെ പ്രൊഫൈല്‍ ചിത്രങ്ങളായി വരച്ചെടുക്കും. ഇവ അപഗ്രഥിച്ചാണ് മണ്ണിനടിയിലെ വസ്തുവിന്റെ രൂപം തിരിച്ചറിയുക.
മനുഷ്യശരീരം കണ്ടെത്താന്‍ സൈനിക കേന്ദ്രങ്ങളില്‍ ജി.പി.ആര് ഉപയോഗിച്ചിട്ടുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ജിയോഫിസിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ടിനെ ബന്ധപ്പെട്ടത്. വെള്ളമില്ലാത്ത സ്ഥലങ്ങളിലാണ് പരിശോധന കൂടുതല്‍ അനുയോജ്യമെന്നാണ് സംഘം അറിയിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക